കുവൈത്ത്: കുവൈത്തിലെ മിന അൽ അഹ്മദി റിഫൈനറിയിൽ ഡ്രോൺ ആക്രമണത്തെ തുടർന്ന് തീപിടിത്തം. കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനിയുടെ കീഴിലുള്ള യൂണിറ്റിലാണ് സംഭവം ഉണ്ടായത്. തീപിടിത്തമുണ്ടായെങ്കിലും ആരും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. അടിയന്തര സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.
ഇതിനിടെ ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകുകയാണ്. ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ എൽഎൻജി പ്ലാന്റിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്. നാല് മിസൈലുകളിൽ ഒന്ന് തടയാൻ സാധിക്കാതെ തീപിടിത്തമുണ്ടായതായും അധികൃതർ വ്യക്തമാക്കി.
അബുദാബിയിലെ ഹബ്ഷാൻ ഗ്യാസ് പ്ലാന്റുകൾക്കു സമീപം മിസൈൽ അവശിഷ്ടങ്ങൾ വീണതിനെ തുടർന്ന് അവിടെയും പ്രവർത്തനം നിർത്തിവച്ചു. ഇറാനിലെ സൗത്ത് പാർസ് ഗ്യാസ് ഫീൽഡിനെതിരായ ആക്രമണത്തിന് പിന്നാലെ എണ്ണയും പ്രകൃതി വാതകവിലയും ഉയർന്നിട്ടുണ്ട്. ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിടുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗൾഫ് മേഖലയിലെ ഈ സംഭവങ്ങൾ ആഗോള ഊർജ്ജ വിപണിയിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.






