കോഴിക്കോട്: കോഴിക്കോട് ഷിഗെല്ല രോഗബാധയെ തുടർന്ന് നാലര വയസുകാരി മരിച്ചു. തലക്കുളത്തൂര്‍ സ്വദേശി ബബീഷിന്റെ മകള്‍ നിളയാണ് മരിച്ചത്. എല്‍കെജി വിദ്യാര്‍ത്ഥിനിയായിരുന്ന നിള കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ചൊവ്വാഴ്ച ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെയാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ചികിത്സ നല്‍കിയെങ്കിലും ഇന്ന് രാവിലെ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ദഹനവ്യവസ്ഥയെ ബാധിക്കുന്ന ഒരു ബാക്ടീരിയല്‍ അണുബാധയാണ് ഷിഗെല്ല. ഷിഗെല്ല വിഭാഗത്തില്‍പ്പെടുന്ന ബാക്ടീരിയകളാണ് രോഗത്തിന് കാരണമാകുന്നത്. രോഗാണു ശരീരത്തില്‍ പ്രവേശിച്ചതിന് ശേഷം സാധാരണയായി ഒന്ന് മുതല്‍ മൂന്ന് ദിവസം വരെയാണ് ഇന്‍ക്യുബേഷന്‍ കാലയളവ്.
പനി, വയറുവേദന, ഛര്‍ദ്ദി, വയറിളക്കം, ക്ഷീണം, വിശപ്പില്ലായ്മ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. രോഗം പുരോഗമിക്കുന്നതോടെ വയറിളക്കത്തില്‍ രക്തത്തിന്റെയും കഫത്തിന്റെയും സാന്നിധ്യം കാണപ്പെടാം. രോഗബാധ ഒഴിവാക്കുന്നതിനായി ശുചിത്വം പാലിക്കണമെന്നും ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണമെന്നും ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നു.






