ഗയ: ഉറങ്ങാൻ കിടക്കുമ്പോൾ ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്നത് വെറും 113 രൂപ. എന്നാൽ രാവിലെ ലഭിച്ച ബാങ്ക് നോട്ടിഫിക്കേഷൻ കണ്ടപ്പോൾ ബിഹാറിലെ ഒരു പ്ലംബർ അമ്പരന്നു. ഒറ്റ രാത്രികൊണ്ട് യുവാവിന്റെ അക്കൗണ്ടിലേക്ക് എത്തിയത് 294 കോടിയിലധികം രൂപ.
ബിഹാറിലെ ഗയ ജില്ലയിൽ മസ്തപുര സ്വദേശിയായ വികാസ് കുമാറിന്റെ അക്കൗണ്ടിലേക്കാണ് വ്യാഴാഴ്ച അപ്രതീക്ഷിതമായി വൻതുക എത്തിയത്. അസാധാരണമായ ഈ ഇടപാട് ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു.
അക്കൗണ്ടിൽ കോടിക്കണക്കിന് രൂപ എത്തിയതായി മനസിലായ വികാസ് കുമാർ ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ സഹായത്തോടെ പൊലീസിനെ സമീപിക്കുകയായിരുന്നു. ബാങ്ക് രേഖകൾ, സെർവർ ലോഗുകൾ, ട്രാൻസാക്ഷൻ വിവരങ്ങൾ എന്നിവ പരിശോധിച്ച് സംഭവത്തിന്റെ യാഥാർഥ്യം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.
സംഭവത്തിന് പിന്നിൽ ബാങ്കിന്റെ സാങ്കേതിക പിഴവോ സാമ്പത്തിക തട്ടിപ്പോ ഉണ്ടായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. പണത്തിന്റെ ഉറവിടം വ്യക്തമല്ലാത്തതിനാൽ അത് ഉപയോഗിക്കില്ലെന്ന് വികാസ് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
“ഞാൻ ഒരു പ്ലംബറാണ്. എന്റെ അക്കൗണ്ടിൽ ഇത്രയും വലിയ തുക എത്തുക അസാധ്യമാണ്. ഈ പണം എവിടെ നിന്നാണ് വന്നതെന്ന് എനിക്ക് അറിയില്ല,” എന്നാണ് വികാസ് പ്രതികരിച്ചത്.
കഴിഞ്ഞ അഞ്ച് വർഷമായി ഉപയോഗിച്ചുവരുന്ന ജിയോ പേയ്‌മെന്റ്സ് ബാങ്ക് അക്കൗണ്ടിലേക്കാണ് തുക എത്തിയത്. ആദ്യം 94 കോടി രൂപയും പിന്നീട് 294.80 കോടി രൂപയുമായി ബാലൻസ് ഉയർന്നതായി റിപ്പോർട്ടുകളുണ്ട്.
ഇതുവരെ പരമാവധി ഏഴ് ലക്ഷം രൂപയുടെ ഇടപാടുകൾ മാത്രമാണ് വികാസ് ഈ അക്കൗണ്ടിലൂടെ നടത്തിയിട്ടുള്ളത്. സാങ്കേതിക തകരാറാണോ, അതോ സൈബർ തട്ടിപ്പിന്റെ ഭാഗമായുള്ള ഇടപാടാണോ സംഭവത്തിന് പിന്നിലെന്നത് കണ്ടെത്താൻ ബാങ്കും പൊലീസും വിശദമായ അന്വേഷണം നടത്തുകയാണ്.






