Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പ്രധാൻ വീണു, അടുത്തത് ​ഗഡ്കരി; സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി എഥനോൾ ജനതാ പാർട്ടി, എന്താണ് ഇവരുടെ ആവശ്യം?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ രാജ്യതലസ്ഥാനത്തെ പ്രകമ്പനം കൊള്ളിച്ച ജെൻസി പ്രതിഷേധത്തിന് പിന്നാലെ കേന്ദ്രസർക്കാരിന് പുതിയ തലവേദനയായി ഇ-20 ജനതാ പാർട്ടിയുടെ ഉദയം. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ച ‘കോക്ക്‌റോച്ച് ജനതാ പാർട്ടി’ യുവജന പ്രസ്ഥാനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രൂപം കൊണ്ടിരിക്കുന്ന ഇജെപിയുടെ ലക്ഷ്യം കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരിയാണ്. കേന്ദ്രസർക്കാർ നിർബന്ധമാക്കിയ ഇ20 എഥനോൾ മിശ്രിതത്തിന് പകരം 100% ശുദ്ധമായ പെട്രോൾ തിരഞ്ഞെടുക്കാൻ ജനങ്ങളെ അനുവദിക്കുക എന്നത് മാത്രമാണ് ഇവരുടെ ഏക ആവശ്യം. എഥനോൾ മിശ്രിതത്തിനെതിരെയുള്ള ട്രോളുകളും മീമുകളും നിറഞ്ഞ ഡിജിറ്റൽ പ്രതിഷേധം ഇപ്പോൾ ഒരു വലിയ ജനകീയ ക്യാമ്പയിനായി മാറിയിട്ടുണ്ട്.

കേന്ദ്ര സർക്കാർ നിർബന്ധമാക്കിയ 20% എഥനോൾ അടങ്ങിയ ഇ20 പെട്രോളിന് പകരം 100% ശുദ്ധമായ പെട്രോൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇന്ധന പമ്പുകളിൽ നൽകുക എന്നതാണ് ഈ സംഘടനയുടെ പ്രധാന ആവശ്യം. നിലവിൽ രാജ്യത്തെ പെട്രോൾ പമ്പുകളിൽ ഇ20 ഇന്ധനം മാത്രം പ്രധാനമായി ലഭ്യമാകുന്നതോടെ ഉപഭോക്താക്കൾക്ക് തങ്ങൾക്ക് ഇഷ്ടമുള്ള ഇന്ധനം തിരഞ്ഞെടുക്കാനുള്ള അവസരം നഷ്ടപ്പെട്ടിരിക്കുകയാണ്. സബ്സിഡിയോ സൗജന്യ ഇന്ധനമോ തങ്ങൾ ആവശ്യപ്പെടുന്നില്ലെന്നും, പകരം പണം കൊടുത്തു വാങ്ങുന്ന ഉൽപ്പന്നത്തിന്റെ കാര്യത്തിൽ സ്വാതന്ത്ര്യം മാത്രമാണ് ചോദിക്കുന്നതെന്നും ഇ20 ജനതാ പാർട്ടി വ്യക്തമാക്കുന്നു. സിജെപിയുടെ അതേ ട്രോൾ/മീം അധിഷ്ഠിത പ്രതിഷേധ ശൈലി കടമെടുത്ത്, വാഹന ഉടമകളുടെ മാസങ്ങളായുള്ള അമർഷത്തെ ഒരു വലിയ ജനകീയ പ്രസ്ഥാനമാക്കി മാറ്റുകയാണ് പുതിയ മൂവ്മെന്റിന്റെ ലക്ഷ്യം. തമാശയും ജനപിന്തുണയും ഒന്നിച്ചാൽ സർക്കാരിന്റെ പദ്ധതികളെ വീണ്ടും പിടിച്ചുലയ്ക്കാൻ കഴിയുമെന്നാണ് ഇവരുടെ കണക്കുകൂട്ടൽ. ഇത്തരം മൂവ്മെന്റുകൾ രാജ്യത്തെ യുവാക്കളെ എത്രത്തോളം സ്വാധീനിക്കുമെന്നത് കഴിഞ്ഞ ഒരു മാസം കൊണ്ട് ജനങ്ങളും ഭരണകൂടവുമെല്ലാം തിരിച്ചറിഞ്ഞിട്ടുള്ളതിനാൽ അത്ര നിസ്സാരമായി തള്ളിക്കളയാൻ കേന്ദ്രത്തിനാവില്ലെന്നുറപ്പ്.

സോഷ്യൽ മീഡിയയിൽ വളരെ ചുരുങ്ങിയ സമയത്തിനുള്ളിലാണ് ഈ ക്യാമ്പയിൻ ജനശ്രദ്ധ നേടിയത്. എക്‌സ് (X), ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ ‘വെറും 4 മണിക്കൂറിനുള്ളിൽ 4,000 ഫോളോവേഴ്‌സ്, ഈ പോക്കാണെങ്കിൽ നിതിൻ ഗഡ്കരി വിയർക്കും’ എന്നാണ് ഇവരുടെ ഒരു എക്സ് പോസ്റ്റ്. ഇൻസ്റ്റഗ്രാമിലും ഫോളോവേഴ്‌സിന്റെ എണ്ണം അതിവേഗം ഉയരുകയാണ്. വരും ദിവസങ്ങളിൽ ഈ ക്യാമ്പയിൻ കൂടുതൽ ശക്തമാകുമെന്നാണ് സോഷ്യൽ മീഡിയ ട്രെൻഡുകൾ സൂചിപ്പിക്കുന്നത്. ഇ20 പെട്രോൾ വിതരണത്തിനെതിരെ രാജ്യതലസ്ഥാനത്തും വിവിധ സംസ്ഥാനങ്ങളിലും പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്.

വാഹനങ്ങളുടെ മൈലേജ് കുറയൽ, എഞ്ചിൻ അനുയോജ്യതയില്ലായ്മ, ഉയർന്ന അറ്റകുറ്റപ്പണി ചെലവുകൾ എന്നിവയാണ് വാഹന ഉടമകൾ പ്രധാനമായും നേരിടുന്ന ആശങ്കകൾ. ഇതിന്റെ പശ്ചാത്തലത്തിൽ, ഇന്ധന പമ്പുകളിൽ വിൽക്കുന്ന പെട്രോളിന്റെ തരം വ്യക്തമാക്കുന്ന ഫ്യുവൽ ലേബലിംഗ് ഉറപ്പാക്കുക, വിവിധ ഇന്ധന മിശ്രിതങ്ങളുടെ നിർമ്മാണ ചെലവും പ്രകൃതിക്കും വാഹനങ്ങൾക്കും ഉണ്ടാകുന്ന ആഘാതവും പരസ്യപ്പെടുത്തുക, ഇന്ധനത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് സ്വതന്ത്ര ഏജൻസികളുടെ റിപ്പോർട്ട് പ്രസിദ്ധീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഇവർ മുന്നോട്ടുവെക്കുന്നു. ഇതിന്റെ ഭാഗമായി ഡൽഹി ടാക്‌സി ആൻഡ് ടൂറിസ്റ്റ് ട്രാൻസ്‌പോർട്ടേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 4-ന് പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ എഥനോൾ ചേർത്ത ഇ20 പെട്രോൾ സുരക്ഷിതവും പരിസ്ഥിതി സൗഹൃദവും സാങ്കേതികമായി പുരോഗമിച്ചതുമാണെന്നാണ് കേന്ദ്ര സർക്കാരിന്റെ അവകാശവാദം.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിലാണ് സി.ജെ.പി മൂവ്മെന്റ് കലാശിച്ചത്. സമാനമായ രീതിയിൽ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെ ലക്ഷ്യമിട്ടാണ് ഇ20 ജനതാ പാർട്ടിയുടെ നീക്കങ്ങളെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എഥനോൾ ഉൽപ്പാദനത്തിൽ പങ്കാളികളായ ‘സിയാൻ അഗ്രോ’ എന്ന കമ്പനിയുടെ നേതൃസ്ഥാനത്ത് ഗഡ്കരിയുടെ മകൻ നിഖിൽ ഗഡ്കരിയാണെന്നും, കേന്ദ്ര നയങ്ങൾ വഴി സ്വന്തം കുടുംബം ലാഭമുണ്ടാക്കുകയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു. എഥനോൾ നയം നടപ്പിലായതോടെ ഈ കമ്പനിയുടെ ഓഹരി വില കുതിച്ചുയർന്നതും വിവാദത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. പെട്രോളിൽ എഥനോൾ ചേർക്കാനുള്ള നയം ആരംഭിക്കുമ്പോൾ 40 രൂപയായിരുന്ന ‘സിയാൻ അഗ്രോ’ കമ്പനിയുടെ ഓഹരിവില, ഒന്നര വർഷം കൊണ്ട് കുതിച്ചുയർന്ന് 3600 രൂപയിലേക്ക് എത്തിയിരുന്നു.

എന്താണ് ഇ 20 ജനതാ പാർട്ടി? ഉപഭോക്തൃ അവകാശങ്ങൾക്ക് വേണ്ടി പൗരന്മാർ തന്നെ മുൻകൈയെടുത്ത് നടത്തുന്ന ഒരു പ്രസ്ഥാനമാണെന്നാണ് അവരുടെ തന്നെ സോഷ്യൽ മീഡിയ പേജിൽ പറയുന്നത്. മറ്റ് നിരവധി ഉൽപ്പന്നങ്ങളുടെ കാര്യത്തിൽ പൗരന്മാർക്ക് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുള്ളതുപോലെ തന്നെ, അവർ പണം കൊടുത്തു വാങ്ങുന്ന ഇന്ധനത്തിന്റെ കാര്യത്തിലും ആ സ്വാതന്ത്ര്യം ഉണ്ടായിരിക്കണമെന്നും അവർ വ്യക്തമാക്കുന്നു. ഇ20 പെട്രോൾ പൂർണമായും നിരോധിക്കണം എന്നല്ല, പകരം ഇന്ത്യയിലെ ഓരോ പൗരനും ഫ്യുവൽ പമ്പുകളിൽ എഥനോൾ കലർത്തിയ ഇന്ധനത്തോടൊപ്പം 100% പെട്രോളും തിരഞ്ഞെടുക്കാനും വാങ്ങാനുമുള്ള പൂർണ്ണ സ്വാതന്ത്ര്യം നൽകണം എന്നതാണ് ഇവരുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം.

വിവിധ തരം ഇന്ധന മിശ്രിതങ്ങളുടെ നിർമ്മാണ ചെലവ്, നേട്ടങ്ങൾ, പ്രകൃതിക്കും വാഹനങ്ങൾക്കും ഉണ്ടാകുന്ന ആഘാതം എന്നിവയെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുക, ഇന്ധനത്തിന്റെ മൈലേജ്, എഞ്ചിൻ പെർഫോമൻസ്, അന്തരീക്ഷ മലിനീകരണം, വാഹനങ്ങളുടെ അറ്റകുറ്റപ്പണി ചെലവ് എന്നിവയെക്കുറിച്ച് സ്വതന്ത്ര ഏജൻസികളെക്കൊണ്ട് പഠനം നടത്തി റിപ്പോർട്ട് പരസ്യപ്പെടുത്തുക എന്നിവയും ഇവരുടെ ആവശ്യങ്ങളാണ്.

2026 ഏപ്രിൽ 1 മുതലാണ് രാജ്യത്തുടനീളം ഇ20 ഇന്ധനം സർക്കാർ നിർബന്ധമാക്കിയത്. ക്രൂഡോയിൽ ഇറക്കുമതി കുറയ്ക്കാനും മലിനീകരണം തടയാനും ഇത് സഹായിക്കുമെന്നാണ് സർക്കാരിന്റെ വാദം. എന്നാൽ മൈലേജ് 8 മുതൽ 15 ശതമാനം വരെ കുറഞ്ഞുവെന്നും പഴയ വാഹനങ്ങളുടെ എഞ്ചിൻ കേടാകുന്നുവെന്നും ചൂണ്ടിക്കാട്ടി ടാക്സി-ട്രാൻസ്പോർട്ട് സംഘടനകൾ പ്രതിഷേധവുമായി രംഗത്തുണ്ട്.

തൊഴിലില്ലാത്ത ചെറുപ്പക്കാരെ ‘പാറ്റകളോട്’ ഉപമിച്ചുകൊണ്ടുള്ള ഒരു രാഷ്ട്രീയ പരാമർശത്തെത്തുടർന്ന്, 2026 മേയിലാണ് സി.ജെ.പി ഒരു പരിഹാസ രാഷ്ട്രീയ പ്രസ്ഥാനമായി ആരംഭിച്ചത്. ട്രോളുകളും അഞ്ച് പ്രധാന ആവശ്യങ്ങളും മുൻനിർത്തി അഭിജീത് ദിപ്‌കെ നയിച്ച സി.ജെ.പി പെട്ടെന്ന് തന്നെ വലിയ പ്രതിഷേധങ്ങൾക്കും കേന്ദ്രമന്ത്രിയുടെ രാജി ഉൾപ്പെടെയുള്ള രാഷ്ട്രീയ മാറ്റങ്ങൾക്കും വഴിവെച്ചു. എന്നാൽ, ഇ20 ജനതാ പാർട്ടി പൂർണ്ണമായും ഇന്ധന നയത്തിനെതിരെയുള്ള ഉപഭോക്തൃ അവകാശങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മേയ് 16-ലെ അഭിജിത് ദിപ്‌കെയുടെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് ‘എല്ലാ ബൈക്ക്/കാർ ഉടമകളും ഒത്തുചേർന്നാൽ എന്ത് സംഭവിക്കും?’ എന്ന പോസ്റ്റ് ഇട്ടാണ് ejpയുടെ തുടക്കം. ‘എല്ലാ പാറ്റകളും ഒത്തുചേർന്നാൽ എന്ത് സംഭവിക്കും?’ എന്നായിരുന്നു ദിപ്‌കെയുടെ യഥാർത്ഥ പോസ്റ്റ്.

നിലവിൽ, സി.ജെ.പിയെപ്പോലെ കൃത്യമായ ഒരു നേതാവോ, ഭരണഘടനയോ, തെരുവ് പ്രക്ഷോഭങ്ങളോ ഉള്ള ഒരു ഘടനാപരമായ സംഘടനയായി ഇ20 ജനതാ പാർട്ടി മാറിയിട്ടില്ല. ധർമേന്ദ്ര പ്രധാനിന്റെ രാജിക്ക് ശേഷം സി.ജെ.പി നേടിയ വിജയത്തിന്റെ ആവേശത്തിൽ ഉയർന്നുവന്ന ഒരു ഡിജിറ്റൽ പ്രതിഷേധ പ്രസ്ഥാനം മാത്രമാണിത്. പക്ഷേ, രാജ്യത്തെ യുവാക്കളേയും അസ്വസ്ഥരായ ജനങ്ങളേയും അങ്ങനെയങ്ങ് അവ​ഗണിക്കാൻ ആർക്കുമാകില്ല എന്നതിന്റെ തെളിവ് നമ്മുടെ മുന്നിൽ തന്നെയുള്ളപ്പോൾ വരും നാളുകൾ ഈ പുതിയ മൂവ്മെന്റും ഏത് രീതിയിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ കോളിളക്കങ്ങളുണ്ടാക്കും എന്നത് കണ്ടുതന്നെ അറിയണം. കേന്ദ്രത്തിന് ഇനിയും ജനകീയ സമരങ്ങൾക്ക് നേരെ കണ്ണടയ്ക്കാനാകില്ല. ഓരോ ചുവടും ചിന്തിച്ച് തന്നെ ചെയ്യേണ്ടി വരും. ഒരുപക്ഷേ അത് തന്നെയാകാം പാറ്റകൾ രാജ്യത്തിന് നൽകിയ ഏറ്റവും വലിയ സംഭാവനയും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Advertisement
WhiteswanTV Footer