ഒട്ടാവ: കാനഡയിലെ നയാഗ്ര മേഖലയിൽ ഗുജറാത്ത് സ്വദേശിനിയായ 22കാരി വിധി കൽപ്പേഷ്‌ഭായ് മേഘ കുത്തേറ്റ് മരിച്ച സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി പിതാവ്. ലഹരിമരുന്ന് വ്യാപാരിക്ക് പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് മകൾ ആക്രമിക്കപ്പെട്ടതെന്ന് അദ്ദേഹം ആരോപിച്ചു.
മേയ് 15ന് ഒന്റാറിയോയിലെ സെന്റ് കാതറിൻസിലായിരുന്നു സംഭവം. എന്നാൽ മകൾ മരിച്ച വിവരം കനേഡിയൻ അധികൃതർ കുടുംബത്തെ അറിയിച്ചത് പത്ത് ദിവസങ്ങൾക്ക് ശേഷമാണെന്ന് പിതാവ് വ്യക്തമാക്കി.
ലഹരിമരുന്ന് വ്യാപാരി വിധിയിൽ നിന്ന് പണം ആവശ്യപ്പെട്ടിരുന്നുവെന്നും, പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടായതായും പിതാവ് വാർത്താ ഏജൻസിയായ ഐഎൻഎസിനോട് പറഞ്ഞു. ‘‘അവൾ പണം നൽകാൻ തയ്യാറായില്ല. ഇതിൽ പ്രകോപിതനായ അക്രമി കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു’’ എന്നും അദ്ദേഹം പറഞ്ഞു. മകളുടെ മരണവിവരം അറിഞ്ഞ ഉടൻ കാനഡയിലെ ബന്ധുക്കൾക്ക് ഔദ്യോഗിക ഇമെയിൽ അയച്ചതായും പിതാവ് കൂട്ടിച്ചേർത്തു.
മൃതദേഹം എത്രയും വേഗം ഇന്ത്യയിലെത്തിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നും കുടുംബം ആവശ്യപ്പെട്ടു. ഗുജറാത്തിലെ ബോർസാദ് സ്വദേശിനിയായ വിധി കഴിഞ്ഞ നാല് വർഷമായി കാനഡയിൽ താമസിക്കുകയായിരുന്നു. ബിസിനസ് മാനേജ്‌മെന്റ് പഠനം പൂർത്തിയാക്കിയ ശേഷം പഴ്‌സണൽ സപ്പോർട്ട് വർക്കർ കോഴ്‌സ് ചെയ്യുകയായിരുന്നുവെന്ന് കുടുംബം അറിയിച്ചു.
സംഭവത്തിന് പിന്നാലെ ഗുജറാത്ത് മന്ത്രിയും ബോർസാദ് മണ്ഡലത്തിലെ ബിജെപി എംഎൽഎയുമായ രാമൻഭായ് സോളങ്കി കുടുംബത്തെ സന്ദർശിച്ചു. മൃതദേഹം ഉടൻ നാട്ടിലെത്തിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസുമായും പ്രധാനമന്ത്രിയുടെ ഓഫിസുമായും ബന്ധപ്പെട്ടതായി അദ്ദേഹം അറിയിച്ചു.
കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും ആവശ്യമായ എല്ലാ സഹായവും ഉറപ്പാക്കുമെന്നും സോളങ്കി മാധ്യമങ്ങളോട് പറഞ്ഞു. കേസിൽ 40കാരനായ ജോഷ്വ സെന്റ് ഒമർ എന്നയാളെ മേയ് 18ന് കനേഡിയൻ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.






