തിരുവനന്തപുരം: ലോട്ടറി തൊഴിലാളികൾക്കുള്ള ഓണം ബത്ത വർധിപ്പിച്ച് സംസ്ഥാന സർക്കാർ. ഉത്സവ ബത്തയിൽ 1000 രൂപയുടെ വർധനയാണ് വരുത്തിയത്. സംസ്ഥാനത്തെ 26,980 ലോട്ടറി തൊഴിലാളികൾക്കും 9,345 പെൻഷൻകാർക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും.
പുതിയ വർധനവോടെ ഏജന്റുമാർക്കും വിൽപ്പനക്കാർക്കും 8500 രൂപയും പെൻഷൻകാർക്ക് 3750 രൂപയുമാണ് ലഭിക്കുക. ഇതിനായി സർക്കാർ 26.47 കോടി രൂപ അനുവദിച്ചു. ലോട്ടറി ചരിത്രത്തിൽ ആദ്യമായാണ് ഏജന്റുമാർക്കും പെൻഷൻകാർക്കും ഒരേ രീതിയിൽ ബത്ത വർധിപ്പിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ 2026 ടിക്കറ്റ് വിൽപ്പനയ്ക്ക് മികച്ച തുടക്കം. വിൽപ്പന ആരംഭിച്ച ആദ്യ ദിവസം തന്നെ 8,72,540 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്.
2025ൽ ആദ്യ ദിനം 3,17,850 ടിക്കറ്റുകളായിരുന്നു വിറ്റത്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 5,54,690 ടിക്കറ്റുകളുടെ വർധനയാണ് ആദ്യ ദിവസം രേഖപ്പെടുത്തിയത്. ആദ്യഘട്ടത്തിൽ 20 ലക്ഷം ടിക്കറ്റുകളാണ് വിൽപ്പനയ്ക്കായി എത്തിച്ചിരിക്കുന്നത്.
ജനങ്ങളിൽ നിന്നുള്ള മികച്ച പ്രതികരണവും വിശ്വാസവുമാണ് വിൽപ്പനയിലെ വർധനയ്ക്ക് പ്രധാന കാരണമെന്ന് ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അഞ്ജു കെ.എസ് അറിയിച്ചു. സംസ്ഥാനത്തുടനീളമുള്ള അംഗീകൃത ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും സജീവ പ്രവർത്തനങ്ങളും നേട്ടത്തിന് സഹായകമായതായി വകുപ്പ് വിലയിരുത്തി.
വരും ദിവസങ്ങളിൽ തിരുവോണം ബമ്പർ ടിക്കറ്റുകളുടെ ആവശ്യകത കൂടുതൽ ഉയരുമെന്നാണ് വകുപ്പിന്റെ പ്രതീക്ഷ. പൊതുജനങ്ങൾ അംഗീകൃത ഏജന്റുമാരിൽ നിന്നോ വിൽപ്പനക്കാരിൽ നിന്നോ മാത്രം ടിക്കറ്റുകൾ വാങ്ങണമെന്നും ടിക്കറ്റിന്റെ സുരക്ഷാ സവിശേഷതകളും ക്യു ആർ കോഡും പരിശോധിച്ച് ഉറപ്പാക്കണമെന്നും അധികൃതർ നിർദേശിച്ചു.




