മുംബൈ: ഐപിഎൽ അടുത്ത സീസണിന് മുന്നോടിയായി താരകൈമാറ്റ ചർച്ചകൾ സജീവമാകുന്നതിനിടെ മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയെ ചുറ്റിപ്പറ്റി പുതിയ അഭ്യൂഹങ്ങൾ. മുൻ ടീമായ ഗുജറാത്ത് ടൈറ്റൻസിലേക്ക് മടങ്ങാൻ ഹാർദിക് താൽപര്യം പ്രകടിപ്പിച്ചിരുന്നുവെന്നും, എന്നാൽ ക്യാപ്റ്റൻസി ആവശ്യപ്പെട്ടതോടെ ട്രേഡ് നീക്കം പരാജയപ്പെട്ടുവെന്നുമാണ് റിപ്പോർട്ടുകൾ.
ഹാർദിക്കിനെ ടീമിലേക്ക് തിരിച്ചെത്തിക്കുന്നതിൽ ഗുജറാത്ത് ടൈറ്റൻസ് മാനേജ്‌മെന്റിന് എതിർപ്പുണ്ടായിരുന്നില്ലെന്നാണ് വിവരം. നിലവിലെ നായകൻ ശുഭ്മൻ ഗില്ലുമായും ഇക്കാര്യം മാനേജ്‌മെന്റ് ചർച്ച ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. ഹാർദിക്കിന്റെ തിരിച്ചുവരവിന് ഗില്ലിനും എതിർപ്പില്ലായിരുന്നുവെന്നാണ് സൂചന.
എന്നാൽ ഗുജറാത്തിലേക്ക് മടങ്ങണമെങ്കിൽ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം തനിക്ക് തിരികെ നൽകണമെന്ന നിബന്ധന ഹാർദിക് മുന്നോട്ടുവെച്ചതായാണ് റിപ്പോർട്ട്. ഇതോടെ ഗുജറാത്ത് ഫ്രാഞ്ചൈസി ട്രേഡ് നീക്കത്തിൽ നിന്ന് പിന്മാറുകയായിരുന്നു എന്നാണ് വിവരം.
അതേസമയം, ഹാർദിക് പാണ്ഡ്യ നേരിട്ട് ഒരു ഫ്രാഞ്ചൈസിയുമായും ട്രേഡ് സംബന്ധിച്ച് ചർച്ച നടത്തിയിട്ടില്ലെന്ന് താരത്തിന്റെ ഔദ്യോഗിക വക്താവ് വ്യക്തമാക്കി. എന്തെങ്കിലും കൈമാറ്റ ചർച്ചകൾ നടക്കുന്നുണ്ടെങ്കിൽ അത് മുംബൈ ഇന്ത്യൻസ് മാനേജ്‌മെന്റ് വഴിയാണെന്നും വക്താവ് അറിയിച്ചു.
2022ൽ ഗുജറാത്ത് ടൈറ്റൻസിന്റെ ആദ്യ സീസണിൽ തന്നെ ടീമിനെ ഐപിഎൽ കിരീടത്തിലേക്ക് നയിച്ച നായകനായിരുന്നു ഹാർദിക്. 2023ലും ഗുജറാത്തിനെ ഫൈനലിലെത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. പിന്നീട് മുംബൈ ഇന്ത്യൻസ് താരത്തെ തിരിച്ചെത്തിക്കുകയും രോഹിത് ശർമ്മയ്ക്ക് പകരം നായകസ്ഥാനം നൽകുകയും ചെയ്തു.
എന്നാൽ മുംബൈയുടെ സമീപകാല പ്രകടനങ്ങളും ഹാർദിക്കിന്റെ ക്യാപ്റ്റൻസിയും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ആരാധകരിൽ നിന്നും ടീമിനുള്ളിൽ നിന്നും നായകന് പ്രതീക്ഷിച്ച പിന്തുണ ലഭിച്ചില്ലെന്ന വിലയിരുത്തലുകളും ഉയർന്നിരുന്നു.
ഗുജറാത്ത് ടൈറ്റൻസിന് പുറമെ ചെന്നൈ സൂപ്പർ കിംഗ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തുടങ്ങിയ ടീമുകളുമായും ഹാർദിക്കിന്റെ ട്രേഡുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുന്നുണ്ടെന്ന റിപ്പോർട്ടുകളുണ്ട്. എന്നാൽ നിലവിൽ ഹാർദിക് ഏത് ടീമിലേക്കാണ് മാറുകയെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല.




