കൊച്ചി: സുരക്ഷാ മാനദണ്ഡങ്ങളും സാങ്കേതിക അനുമതികളും പാലിക്കാതെ പ്രവർത്തിക്കുന്ന അനധികൃത വാക്വം ലിഫ്റ്റുകളുടെ പ്രവർത്തനം തടയണമെന്ന് ഹൈക്കോടതി ഉത്തരവ്. ഇത്തരം ലിഫ്റ്റുകൾക്കെതിരെ കേരള എലിവേറ്റർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ (കീമ) നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്.
2024-ൽ ഹൈക്കോടതി നൽകിയ നിർദേശങ്ങൾ നടപ്പാക്കുന്നതിൽ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വീഴ്ച വരുത്തിയെന്ന് ആരോപിച്ച് കീമ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സുരക്ഷിതമല്ലാത്ത വാക്വം ലിഫ്റ്റുകൾ പ്രവർത്തിക്കുന്നതിനെതിരെ ബോധവൽക്കരണം ആവശ്യമാണെന്ന് കീമ ഭാരവാഹികൾ കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രാജ്യത്ത് നിലവിലുള്ള നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചല്ല ഇത്തരം ലിഫ്റ്റുകളുടെ പ്രവർത്തനമെന്ന് കീമ പ്രസിഡന്റ് നാരായണ മേനോനും സെക്രട്ടറി ശ്രീകുമാർ സി.ബിയും ആരോപിച്ചു. സാധാരണ ലിഫ്റ്റുകളിൽ ഉള്ള അടിയന്തര സുരക്ഷാ സംവിധാനങ്ങൾ വാക്വം ലിഫ്റ്റുകളിൽ ഇല്ലെന്നും, പിറ്റിന്റെ ആഴം, ഓവർഹെഡ് ഉയരം, ലാൻഡിംഗ് തുടങ്ങിയ സാങ്കേതിക മാനദണ്ഡങ്ങളും പാലിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി.
ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡിന്റെയോ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെയോ അനുമതിയില്ലാതെയാണ് ഇത്തരം ലിഫ്റ്റുകൾ പ്രവർത്തിക്കുന്നതെന്നാണ് കീമയുടെ ആരോപണം. സാമൂഹിക മാധ്യമങ്ങളിലൂടെ മാത്രം പ്രചാരണം നടത്തി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചാണ് വിൽപ്പന നടത്തുന്നതെന്നും സംഘടന ആരോപിച്ചു.
സാങ്കേതിക തകരാറുകളെ തുടർന്ന് പല തവണ അപകടങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും നിയമപരമായ സംരക്ഷണം ലഭിക്കാത്തതിനാൽ പല സംഭവങ്ങളും പുറത്തറിയുന്നില്ലെന്നും കീമ ഭാരവാഹികൾ പറഞ്ഞു. അനുമതിയില്ലാത്ത വാക്വം ലിഫ്റ്റുകൾക്ക് സാധാരണയായി ഇൻഷുറൻസ് പരിരക്ഷ ലഭിക്കാത്തതിനാൽ അപകടമുണ്ടായാൽ ഉപഭോക്താക്കൾക്ക് സംരക്ഷണം ലഭിക്കില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
2024-ലെ ഹൈക്കോടതി ഉത്തരവിന് പിന്നാലെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് പൊതുനിർദേശം നൽകിയെങ്കിലും ഇത്തരം സ്ഥാപനങ്ങളെ നിരീക്ഷിക്കുന്നതിനോ നടപടിയെടുക്കുന്നതിനോ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് തയ്യാറായില്ലെന്നാണ് ആരോപണം.
ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന അനധികൃത വാക്വം ലിഫ്റ്റുകളുടെ പ്രവർത്തനം അവസാനിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കീമ ഭാരവാഹികൾ ആവശ്യപ്പെട്ടു.




