ബെംഗളുരു: വ്യാജ സുപ്രീംകോടതി ഉത്തരവ് ഉപയോഗിച്ച് ജീവപര്യന്തം തടവ് ശിക്ഷയിൽ നിന്ന് പുറത്തിറങ്ങിയ പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കർണാടകയിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണ് സംഭവം.
ശങ്കർ അറുമുഖം എന്ന പ്രതിയാണ് വ്യാജ രേഖ ഉപയോഗിച്ച് ജയിൽ മോചിതനായത്. തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ ഇയാൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ചിരുന്നു. 2018-ൽ സുപ്രീംകോടതിയുടെ ഉത്തരവാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന കത്ത് ജയിലധികൃതർക്ക് ലഭിച്ചതിനെ തുടർന്നാണ് ഇയാളെ മോചിപ്പിച്ചത്. 10,000 രൂപ പിഴ അടച്ചതിന് പിന്നാലെ അതേ മാസം പ്രതിയെ ജയിൽ വിട്ടയച്ചു. എന്നാൽ വർഷങ്ങൾക്കു ശേഷം ഉത്തരവിന്റെ ആധികാരികത പരിശോധിച്ചപ്പോൾ അത് വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.
ജയിലധികൃതർ സുപ്രീംകോടതിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഉത്തരവ് കോടതിയുടേതല്ലെന്ന് വ്യക്തമായത്. സുപ്രീംകോടതി ഉത്തരവുകൾ സാധാരണ തപാൽ വഴി അയക്കാറില്ലെന്നും ഔദ്യോഗിക സംവിധാനങ്ങളിലൂടെയാണ് അറിയിപ്പുകൾ നൽകുന്നതെന്നും അധികൃതർ വ്യക്തമാക്കി.
സംഭവത്തിൽ ജയിലുദ്യോഗസ്ഥരുടെ ഭാഗത്തും ഗുരുതര വീഴ്ച ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തൽ. പ്രതിയെയും സഹായികളെയും കണ്ടെത്താൻ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.






