തിരുവനന്തപുരം: പാളയം മാർക്കറ്റിലെ അനധികൃത കയ്യേറ്റങ്ങൾക്കും നിർമാണങ്ങൾക്കുമെതിരെ തിരുവനന്തപുരം നഗരസഭ കർശന നടപടി തുടങ്ങി. നഗരസഭ ഹെൽത്ത് സ്ക്വാഡിന്റെ നേതൃത്വത്തിൽ ചില അനധികൃത നിർമാണങ്ങൾ ഇന്ന് പൊളിച്ചുനീക്കി. സംഘർഷസാധ്യത കണക്കിലെടുത്ത് ശക്തമായ പൊലീസ് സുരക്ഷയും ഒരുക്കിയിരുന്നു.
അനധികൃതമായി നിർമിച്ച കടകളും കെട്ടിടങ്ങളും സ്വമേധയാ ഒഴിയണമെന്ന് ആവശ്യപ്പെട്ട് നഗരസഭ മുൻപ് തന്നെ നോട്ടീസ് നൽകിയിരുന്നു. എന്നാൽ നിർദ്ദേശം പാലിക്കാത്തതിനാലാണ് അധികൃതർ നേരിട്ട് എത്തി നടപടി സ്വീകരിച്ചത്. ഇതിനുമുമ്പ് മേയർ വി.വി. രാജേഷ് പാളയം മാർക്കറ്റിൽ മിന്നൽ പരിശോധന നടത്തിയിരുന്നു. അതിന് പിന്നാലെയാണ് നഗരസഭയുടെ അടിയന്തര നടപടി.
മാർക്കറ്റിലെ അനധികൃത നിർമാണങ്ങളും വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള പണപ്പിരിവുകളും അനുവദിക്കില്ലെന്ന് മേയർ വ്യക്തമാക്കി. മാർക്കറ്റിന്റെ സുഗമമായ പ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നവർക്കെതിരെ വരും ദിവസങ്ങളിലും കർശന നടപടി തുടരുമെന്നും നഗരസഭ അറിയിച്ചു.






