ചത്തീസ്ഗഡ്: ചത്തീസ്ഗഡിലെ സർഗുജ ജില്ലയിൽ ക്ഷേമ പെൻഷൻ വാങ്ങാനായി 90 വയസുകാരിയായ ഭർതൃമാതാവിനെ ചുമലിലേറ്റി മരുമകൾ ഒൻപത് കിലോമീറ്റർ നടന്നു. മെയിൻപാറ്റ് മേഖലയിലെ സുഖ്മാനിയ ബായ് എന്ന സ്ത്രീയാണ് 1,500 രൂപയുടെ പെൻഷൻ തുക ലഭിക്കാനായി കിടപ്പുരോഗിയായ വയോധികയെ ചുമന്നുകൊണ്ട് ബാങ്കിലെത്തിയത്.
ബാങ്കിൽ നേരിട്ട് ഹാജരായി വിരലടയാളം നൽകാതെ പെൻഷൻ തുക ലഭിക്കില്ലെന്ന നിബന്ധന മൂലമാണ് ഇത്തരത്തിൽ പോകേണ്ടിവരുന്നതെന്ന് സുഖ്മാനിയ പറഞ്ഞു. പ്രദേശത്ത് ഗതാഗത സൗകര്യങ്ങൾ ഇല്ലാത്തതിനാൽ വയോധികയെ ചുമന്നുകൊണ്ട് നടക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്നും അവർ വ്യക്തമാക്കി. മാസങ്ങളായി ഇതേ രീതിയിലാണ് പെൻഷൻ കൈപ്പറ്റുന്നതെന്നും കുടുംബം പറയുന്നു.
സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ക്ഷേമ പെൻഷൻ തുക ബാങ്ക് അക്കൗണ്ടിലേക്കാണ് എത്തുന്നത്. എന്നാൽ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സർക്കാരിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.
ഡിജിറ്റൽ സേവനങ്ങൾ വീട്ടുപടിക്കൽ എത്തിക്കുമെന്ന് അവകാശപ്പെടുമ്പോഴും ഉൾനാടൻ ഗ്രാമങ്ങളിലെ ജനങ്ങൾ അടിസ്ഥാന ആവശ്യങ്ങൾക്കായി കിലോമീറ്ററുകളോളം നടക്കേണ്ടി വരുന്നതിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാണ്. ശാരീരിക അസ്വസ്ഥതകളുള്ളവർക്കുപോലും ഇത്തരത്തിൽ യാത്ര ചെയ്യേണ്ടി വരുന്നത് സംവിധാനത്തിലെ പോരായ്മയാണെന്ന് നിരവധി പേർ ചൂണ്ടിക്കാട്ടി.






