ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കിടെ സര്‍വസാധാരണമായ ഹെഡിങ്ങിനെക്കുറിച്ചുള്ള പുതിയ പഠനം പുറത്തുവന്നിരിക്കുകയാണ്. വെടിയുണ്ടയേല്‍ക്കുമ്പോഴോ സ്‌ഫോടനങ്ങള്‍ നടക്കുമ്പോഴോ ഉണ്ടാകുന്ന ആഘാതത്തിന് സമാനമാണ് തലകൊണ്ട് പന്ത് തട്ടുന്നതെന്നാണ് പുതിയ കണ്ടെത്തല്‍. ഇതിനെത്തുടർന്ന് താരങ്ങൾക്കിടയിൽ മറവിരോഗം, തലച്ചോറിനെ ബാധിക്കുന്ന സിടിഇ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ കാണാറുണ്ട്. മുന്‍ ഇംഗ്ലീഷ് ഫുട്‌ബോളര്‍മാരായ ഗോര്‍ഡന്‍ മക്വീന്‍, ജെഫ് ആസ്റ്റില്‍ തുടങ്ങിയവരുടെ മരണം ഹെഡിങ് മൂലമുണ്ടായതാണെന്ന് നേരത്ത കണ്ടെത്തിയിരുന്നു. ചില ഫുട്‌ബോള്‍ പന്തുകള്‍ മറ്റ് പന്തുകളെ അപേക്ഷിച്ച് 55 മടങ്ങ് വരെ കൂടുതല്‍ ആഘാതം തലച്ചോറിലുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പന്തിന്റെ രൂപകല്‍പ്പനയില്‍ മാറ്റം വരുത്താൻ തയാറെടുക്കുകയാണ്. നിലവില്‍ 11 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഫുട്‌ബോളില്‍ ഹെഡിംഗ് നടത്തുന്നതിന് ഫുട്‌ബോൾ അസോസിയേഷന്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.




