കൊച്ചി: കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ട നടത്തി സിറ്റി പൊലീസ്. പ്രത്യേക പരിശോധനകളിൽ എംഡിഎംഎയും കഞ്ചാവും ഉൾപ്പെടെ വലിയ തോതിൽ ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. ചേരാനല്ലൂർ, ഏലൂർ മേഖലകളിലായി നടത്തിയ പരിശോധനയിൽ 247 ഗ്രാം എംഡിഎംഎ, 250 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 13.6 കിലോ കഞ്ചാവ് എന്നിവയാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.
ചേരാനല്ലൂർ സിഗ്നൽ ജങ്ഷൻ സമീപത്ത് നിന്നാണ് ആലപ്പുഴ എഴുപുന്ന സ്വദേശിയായ ജീസ്മോൻ വർഗീസ് (24) പിടിയിലായത്. ഇയാളിൽ നിന്ന് 247 ഗ്രാം എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. ബെംഗളൂരുവിൽ നിന്ന് പാർസൽ മാർഗം ലഹരിമരുന്ന് എത്തിച്ച് കേരളത്തിൽ ചെറുകിട വിതരണം നടത്തുകയായിരുന്നു ഇയാളുടെ രീതിയെന്നാണ് പൊലീസ് കണ്ടെത്തിയത്. കഴിഞ്ഞ വർഷം പാലക്കാട് എക്സൈസ് രജിസ്റ്റർ ചെയ്ത ലഹരിമരുന്ന് കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
മറ്റൊരു പരിശോധനയിൽ ഏലൂർ മഞ്ഞുമ്മൽ ഭാഗത്ത് നിന്ന് പശ്ചിമ ബംഗാൾ സ്വദേശിയായ ഹൃദയ് (18) 13.618 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റിലായി. ലഹരിമരുന്ന് വിതരണ ശൃംഖലയെക്കുറിച്ചും ഇതിന് പിന്നിലുള്ള പ്രധാന ഉറവിടങ്ങളെക്കുറിച്ചും പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
കൊച്ചി സിറ്റി പൊലീസിന്റെ പ്രത്യേക പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതർ അറിയിച്ചു.






