ഇടുക്കി: കനത്ത മഴയ്ക്ക് ശമനമായതോടെ ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ജില്ലാ ഭരണകൂടം നീക്കി. മഴ ശക്തമായതിനെ തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായി ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ താൽക്കാലികമായി പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നു.
കാലാവസ്ഥാ വകുപ്പ് ഇടുക്കിയിൽ പ്രഖ്യാപിച്ചിരുന്ന റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പിൻവലിച്ചതോടെയാണ് വിനോദസഞ്ചാരികൾക്ക് വീണ്ടും പ്രവേശനം അനുവദിക്കാൻ തീരുമാനിച്ചത്. നിലവിൽ അടുത്ത ദിവസങ്ങളിൽ ഇടുക്കിയിലോ സംസ്ഥാനത്തെ മറ്റ് പ്രദേശങ്ങളിലോ പ്രത്യേക മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല.
അതേസമയം, കേരളത്തിന് വീണ്ടും മഴഭീഷണിയുണ്ടാകാനുള്ള സാധ്യതയുണ്ട്. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റ് 12ഓടെ ഇത് ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇതിന്റെ സ്വാധീനത്തിൽ ഓഗസ്റ്റ് 14 വരെ കേരളത്തിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.
അതേസമയം, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളത്തിലെ വിവിധ തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൊഴിയൂർ വരെയും, കൊല്ലം ജില്ലയിലെ ആലപ്പാട് മുതൽ ഇടവ വരെയും, ആലപ്പുഴയിലെ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെയും, തൃശൂരിലെ ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെയും, എറണാകുളം ജില്ലയിലെ മുനമ്പം മുതൽ മുറവക്കാട് വരെയുമുള്ള തീരങ്ങളിൽ ഓഗസ്റ്റ് 11 രാത്രി 11.30 വരെ 1.0 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്തും ഓഗസ്റ്റ് 11 രാത്രി 11.30 വരെ 1.4 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് INCOIS മുന്നറിയിപ്പ്. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.


