ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ ഒരു നിർണായക വഴിത്തിരിവാണ് പുതിയ വ്യാപാര കരാറിലൂടെ യാഥാർത്ഥ്യമായത്. കരാറിൽ ഒപ്പുവെച്ചത് സംബന്ധിച്ച സംയുക്ത പ്രസ്താവന ഇരു രാജ്യങ്ങളും പുറത്തുവിട്ടിരിക്കുകയാണ്. റഷ്യൻ എണ്ണ വാങ്ങുന്നതിൽ ഇന്ത്യക്കുമേൽ അമേരിക്ക ചുമത്തിയിരുന്ന അധിക തീരുവ ഇതിനോടകം ഒഴിവാക്കിയിരിക്കുകയാണ്.
ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്കയിൽ പരമാവധി നികുതി 18 ശതമാനമാക്കിയാണ് കുറച്ചത്. അമേരിക്കയിൽ നിന്നുള്ള നിരവധി ഉത്പന്നങ്ങൾക്ക് തീരുവ ഒഴിവാക്കും. അമേരിക്കയിൽ നിന്നുള്ള ധാന്യങ്ങളും പഴങ്ങളും ഉൾപ്പെടെ കാർഷിക വിഭവങ്ങൾ ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നതിനും നികുതി ഇളവുണ്ടാകും.
ഇടക്കാല കരാർ ഇന്ത്യൻ കയറ്റുമതിക്കാർക്കും പ്രത്യേകിച്ച് എംഎസ്എംഇകൾക്കും കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും വലിയ അവസരങ്ങൾ തുറന്നുനൽകുമെന്നാണ് പറയുന്നത്. വസ്ത്രങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ, കെമിക്കലുകൾ, യന്ത്രസാമഗ്രികൾ എന്നിവയ്ക്ക് യുഎസ് വിപണിയിൽ കൂടുതൽ പ്രവേശനം ഇതിനോടകം ലഭിക്കും.




