ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ ഒരു നിർണായക വഴിത്തിരിവാണ് പുതിയ വ്യാപാര കരാറിലൂടെ യാഥാർത്ഥ്യമായത്. കരാറിൽ ഒപ്പുവെച്ചത് സംബന്ധിച്ച സംയുക്ത പ്രസ്താവന ഇരു രാജ്യങ്ങളും പുറത്തുവിട്ടിരിക്കുകയാണ്. റഷ്യൻ എണ്ണ വാങ്ങുന്നതിൽ ഇന്ത്യക്കുമേൽ അമേരിക്ക ചുമത്തിയിരുന്ന അധിക തീരുവ ഇതിനോടകം ഒഴിവാക്കിയിരിക്കുകയാണ്.
ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്കയിൽ പരമാവധി നികുതി 18 ശതമാനമാക്കിയാണ് കുറച്ചത്. അമേരിക്കയിൽ നിന്നുള്ള നിരവധി ഉത്പന്നങ്ങൾക്ക് തീരുവ ഒഴിവാക്കും. അമേരിക്കയിൽ നിന്നുള്ള ധാന്യങ്ങളും പഴങ്ങളും ഉൾപ്പെടെ കാർഷിക വിഭവങ്ങൾ ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നതിനും നികുതി ഇളവുണ്ടാകും.
ഇടക്കാല കരാർ ഇന്ത്യൻ കയറ്റുമതിക്കാർക്കും പ്രത്യേകിച്ച് എംഎസ്എംഇകൾക്കും കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും വലിയ അവസരങ്ങൾ തുറന്നുനൽകുമെന്നാണ് പറയുന്നത്. വസ്ത്രങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ, കെമിക്കലുകൾ, യന്ത്രസാമഗ്രികൾ എന്നിവയ്ക്ക് യുഎസ് വിപണിയിൽ കൂടുതൽ പ്രവേശനം ഇതിനോടകം ലഭിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഫോൺ സംഭാഷണത്തിന് ശേഷമാണ് ട്രംപ് കരാർ വിവരങ്ങൾ പുറത്തുവിട്ടത്. റഷ്യൻ എണ്ണയ്ക്ക് പകരം അമേരിക്കയിൽ നിന്നും വെനസ്വേലയിൽ നിന്നും ഇന്ത്യ എണ്ണ വാങ്ങാൻ തുടങ്ങും.
റഷ്യൻ എണ്ണ വാങ്ങിയതിന്റെ പേരിൽ ഇന്ത്യയ്ക്ക് മേൽ ചുമത്തിയിരുന്ന 25 ശതമാനം അധിക നികുതി പിൻവലിച്ചുകൊണ്ടുള്ള ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നുണ്ടോ എന്ന് അമേരിക്ക നിരീക്ഷിക്കുമെന്നും കരാർ ലംഘിച്ചാൽ നികുതി പുനഃസ്ഥാപിക്കുമെന്നും മുന്നറിയിപ്പുണ്ട്.
അഞ്ചുവർഷത്തിനുള്ളിൽ 50000 കോടി ഡോളറിൻറെ സാധനങ്ങൾ അമേരിക്ക ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുമെന്നാണ് പറയുന്നത്. കാർഷിക, ക്ഷീര മേഖലകളിൽ നിയന്ത്രിത ഇളവാണ് വരുത്തിയിരിക്കുന്നത്. ചില അമേരിക്കൻ വിളകൾക്ക് തീരുവ കുറയ്ക്കും. മണിച്ചോളം, സോയബീൻ എണ്ണ, പിസ്ത, കശുവണ്ടി, ബദാം, പഴങ്ങൾ എന്നിവയ്ക്ക് ഇന്ത്യ തീരുവ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യും. ഇന്ത്യൻ അരി ഇറക്കുമതിക്ക് മുൻഗണന നൽകുമെന്ന് യുഎസ് സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.
അതേസമയം, കരാർ ഇന്ത്യയുടെ ക്ഷീര മേഖലയ്ക്ക് സംരക്ഷണമുണ്ടാകും. ഓറഞ്ച്, പ്ലം, മുന്തിരി, നാരങ്ങ, വാഴപഴം എന്നിവയ്ക്ക് ഇന്ത്യ നികുതി ഇളവ് നൽകില്ല. തേയിലയ്ക്കും ഇന്ത്യ തീരുവ കുറയ്ക്കില്ല, മാങ്ങ ഇറക്കുമതിക്കും നിയന്ത്രണം തുടരും. ഇന്ത്യ മസാലകൾക്കും ഉള്ളിക്കും ഉരുളക്കിഴങ്ങിനും പൂർണ സംരക്ഷണം ഉണ്ടാകും. ഇവ ഇറക്കുമതി ചെയ്യുന്നതിനുള്ള നിയന്ത്രണം തുടരുക തന്നെ ചെയ്യും.
അതേസമയം, കരാർ വെറുമൊരു ഇടപാട് മാത്രമാണെന്നും പത്തു വർഷത്തിലേറെ ചർച്ച ചെയ്ത് ഇന്ത്യയും യൂറോപ്യൻ യൂണിയനും ഒപ്പിട്ട കരാറിനോളം സുസ്ഥിരമല്ലെന്നുമാണ് വിദഗ്ധരുടെ പ്രാഥമിക വിലയിരുത്തൽ. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുൻകാല നടപടികൾ പരിശോധിച്ചാൽ, എപ്പോൾ വേണമെങ്കിലും തിരുത്തപ്പെടാവുന്ന ഒന്നാണ് ഈ ധാരണയെന്ന് വ്യക്തമാകും. അതുകൊണ്ട് തന്നെ കരാറിലെ ആവേശത്തേക്കാൾ മുൻകരുതലാണ് ഇന്ത്യക്ക് ഇപ്പോൾ ആവശ്യം.
തീരുവ 50 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചു എന്നതാണ് ഈ കരാറിലെ പ്രധാന നേട്ടം. ഇതിനു പകരമായി 50,000 കോടി ഡോളറിന്റെ അമേരിക്കൻ ഉൽപന്നങ്ങൾ വാങ്ങാമെന്നും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കാമെന്നും ഇന്ത്യ ഉറപ്പു നൽകിയതായി ട്രംപ് അവകാശപ്പെടുന്നു. എന്നാൽ റഷ്യയുമായുള്ള ദീർഘകാല നയതന്ത്ര ബന്ധം പെട്ടെന്ന് വിച്ഛേദിക്കുന്നത് ഇന്ത്യയെ സംബന്ധിച്ച് പ്രായോഗികമല്ല. ഇത്തരം വാഗ്ദാനങ്ങൾ എത്രത്തോളം നടപ്പിലാകുമെന്നത് കണ്ടറിയേണ്ട കാര്യമാണ്.
ചുരുക്കത്തിൽ, ഇന്ത്യ-യുഎസ് ബന്ധം കഴിഞ്ഞ ഓഗസ്റ്റിനേക്കാൾ മെച്ചപ്പെട്ട നിലയിലാണെന്ന് പറയാമെങ്കിലും, വിശ്വാസത്തിന്റെ കാര്യത്തിൽ ഒരുപാട് പിന്നോട്ടാണ്. നയതന്ത്ര തലത്തിൽ ഒരു വലിയ അപകടം ഒഴിവായതിൽ ആശ്വസിക്കാം, പക്ഷേ ഈ കരാറിനെ ഒരു ശാശ്വത വിജയമായി കണ്ട് അമിതമായി ആഹ്ലാദിക്കേണ്ടതില്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം. വരും മാസങ്ങളിൽ കരാറിന്റെ വിശദാംശങ്ങൾ പുറത്തു വരുമ്പോൾ മാത്രമേ യഥാർത്ഥ ചിത്രം വ്യക്തമാകൂ.




