ലാഹോർ: 30ലധികം ഭീകരവാദികൾ പാക്കിസ്ഥാനിലെ വിവിധ നഗരങ്ങളിൽ വച്ച് കൊല്ലപ്പെട്ടുവെന്ന് പരസ്യമായി വെളിപ്പെടുത്തി ലഷ്കറെ തയ്ബ നേതാവായ റിസ്വാൻ ഹനീഫ്. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ നീക്കങ്ങളെയും വിദേശമണ്ണിലെ ഭീകരവാദ വിരുദ്ധ പോരാട്ടങ്ങളെയും ആസ്പദമാക്കി നിർമിച്ച ‘ധുരന്ധർ’ എന്ന സിനിമയിലെ ഇതിവൃത്തത്തെ ഓർമിപ്പിക്കുന്ന സംഭവങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
2020 മുതൽ ഇതുവരെ പാകിസ്ഥാനിലെ വിവിധ നഗരങ്ങളിൽ വച്ച് തങ്ങളുടെ മുപ്പതിലധികം ഭീകരവാദികൾ കൊല്ലപ്പെട്ടതായി ഹനീഫ് ഒരു പൊതുസമ്മേളനത്തിൽ തുറന്നുസമ്മതിച്ചു. പെഷവാർ, കറാച്ചി, റാവൽപിണ്ടി, മുസാഫറാബാദ്, റാവലാകോട്ട് തുടങ്ങിയ സ്ഥലങ്ങളിൽ വച്ച് തങ്ങളുടെ പ്രധാന നേതാക്കളും കേഡർമാരും കൊല്ലപ്പെട്ടു എന്നും, ഇതിന് പിന്നിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളാണെന്നുമാണ് ഹനീഫ് ആരോപിക്കുന്നത്. ആ അജ്ഞാത തോക്ക് ധാരികൾ ഇന്ത്യൻ സംഘമാണെന്നാണ് ഇയാൾ പറയുന്നത്. വിദ്വേഷ പ്രത്യയശാസ്ത്രങ്ങളെ ന്യായീകരിക്കാനും സാമുദായിക ധ്രുവീകരണം ഉണ്ടാക്കാനും ശ്രമിച്ചുകൊണ്ട് നടത്തിയ ഈ പ്രസംഗം, ഭീകര സംഘടനകൾ നേരിട്ട വൻ തിരിച്ചടിയുടെ പരസ്യമായ കുറ്റസമ്മതം കൂടിയായി മാറുകയായിരുന്നു.




