ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വലിയ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ടുകൾ. പാർട്ടിയിലെ ഏകദേശം 20 എംപിമാർ ബിജെപിയിൽ ചേരാൻ തയ്യാറെടുക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ പാർട്ടിക്കുള്ളിലെ അസ്വസ്ഥതകൾ ശക്തമായിരിക്കുകയാണ്. തൃണമൂൽ കോൺഗ്രസിലെ ചില മുതിർന്ന നേതാക്കളും എംഎൽഎമാരും നേതൃത്വത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പാർട്ടിക്കുള്ളിലെ അഴിമതിയും ഭരണപരമായ വീഴ്ചകളും ചൂണ്ടിക്കാട്ടിയാണ് വിമതനീക്കം.
ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ 60 എംഎൽഎമാർ വിമത വിഭാഗം രൂപീകരിച്ചതായും അവർ തങ്ങളാണ് യഥാർത്ഥ തൃണമൂൽ കോൺഗ്രസെന്ന് അവകാശപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്. നിയമസഭയിൽ ഈ വിഭാഗത്തിന് കൂടുതൽ സ്വാധീനം ലഭിച്ചതും മമത ബാനർജിക്ക് തിരിച്ചടിയായിട്ടുണ്ട്.
നിലവിൽ പാർലമെന്റിന്റെ ഇരുസഭകളിലുമായി തൃണമൂൽ കോൺഗ്രസിന് 41 എംപിമാരാണുള്ളത്. ഇതിൽ 20 പേർ ബിജെപിയിലേക്ക് മാറുകയാണെങ്കിൽ പാർട്ടിയുടെ ദേശീയ രാഷ്ട്രീയ ശക്തിക്ക് വലിയ തിരിച്ചടിയാകും. പാർട്ടിയുടെ പേരും ചിഹ്നവും നിലനിർത്താനുള്ള ശ്രമങ്ങളിലാണ് ഇപ്പോൾ മമത ബാനർജി. അതേസമയം, എംപിമാരുടെ പാർട്ടി വിടൽ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.
പാർട്ടിക്കുള്ളിലെ ഭിന്നതകൾ തുടർന്നാൽ ലോക്‌സഭയിലും രാജ്യസഭയിലും കൂടുതൽ പിളർപ്പുകൾ ഉണ്ടാകാനിടയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. നിലവിലെ സാഹചര്യത്തിൽ തൃണമൂൽ കോൺഗ്രസിന്റെ ഭാവി സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്.






