ആലപ്പുഴ: വൻ ചെലവിൽ നവീകരിച്ച് ഉദ്ഘാടനം നടത്തിയ ആലപ്പുഴ–ചങ്ങനാശേരി (എസി) റോഡിൽ രണ്ട് മാസം തികയും മുൻപേ ടാറിങ് ഇളകിത്തുടങ്ങി. ഒരു കിലോമീറ്റർ റോഡ് നവീകരിക്കാൻ 30 കോടിയിലേറെ രൂപ ചെലവഴിച്ച പദ്ധതിയിൽ, ഉദ്ഘാടനം കഴിഞ്ഞ ആഴ്ചകൾക്കകം തന്നെ യാത്രക്കാർ ദുരിതം നേരിടുകയാണ്.
നെടുമുടി പാലത്തിന് സമീപം അടുത്തിടെ ടാറിങ് പൂർത്തിയാക്കിയ ഭാഗങ്ങളിലാണ് പല സ്ഥലങ്ങളിലും ടാർ പൊളിഞ്ഞത്. താൽക്കാലിക അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും അവയും വീണ്ടും തകരാറിലായതായി നാട്ടുകാർ പറയുന്നു. മഴവെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യക്കുറവ് കാരണം റോഡിന്റെ പല ഭാഗങ്ങളിലും സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടുന്നുണ്ട്.
റോഡിന്റെ ഇരുവശങ്ങളിലും നിർമിച്ച ഓടകളിലേക്ക് വെള്ളം ഒഴുകിയെത്താനുള്ള ദ്വാരങ്ങൾ അടഞ്ഞുകിടക്കുന്നതും പ്രശ്നം രൂക്ഷമാക്കുന്നു. ഇതോടെ മുൻകാലങ്ങളെ അപേക്ഷിച്ച് മഴവെള്ളം സുഗമമായി ഒഴുകിപ്പോകുന്നില്ലെന്നാണ് പരാതി.
24 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിൽ നിർമിച്ച 60-ലധികം കലുങ്കുകൾ ഇപ്പോൾ ഹംപുകൾ പോലെ ഉയർന്നുനിൽക്കുകയാണ്. കലുങ്കുകൾ സ്ഥാപിച്ച ഭാഗം സ്ഥിരത പുലർത്തുമ്പോൾ റോഡ് താഴ്ന്നതോടെ ഇരുവശങ്ങളിലും കുഴിവീഴ്ച രൂപപ്പെട്ടിട്ടുണ്ട്. ഇതുമൂലം സ്ഥലപരിചയമില്ലാത്ത വാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നതും പതിവായി മാറുകയാണ്.
കുട്ടനാടിന്റെ ഭൂപ്രകൃതിക്ക് അനുയോജ്യമല്ലാത്ത നിർമാണരീതിയാണ് പദ്ധതിയിൽ സ്വീകരിച്ചതെന്ന വിമർശനം നിർമാണഘട്ടത്തിൽ തന്നെ ഉയർന്നിരുന്നു. നാട്ടുകാരും വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനകളും ആശങ്കകൾ ഉന്നയിച്ചിരുന്നെങ്കിലും ആവശ്യമായ പരിഹാരങ്ങൾ നടപ്പാക്കാതെയാണ് നിർമാണം പൂർത്തിയാക്കിയതെന്നാണ് ആരോപണം.






