കൊല്ലം: മോഷ്ടിച്ച ബൈക്കുകളിൽ സഞ്ചരിച്ച് പിടിച്ചുപറി ഉൾപ്പെടെയുള്ള മോഷണങ്ങൾ നടത്തിയിരുന്ന അന്തർസംസ്ഥാന മോഷ്ടാക്കൾ കൊട്ടാരക്കര പൊലീസിന്റെ പിടിയിലായി. കാവനാട് സ്വദേശികളായ ശശി, പ്രവീൺ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മോഷ്ടിച്ച ബൈക്കുകളിൽ എത്തി ആളുകളെ പിടിച്ചുപറിക്കുന്നതാണ് ഇവരുടെ പ്രധാന രീതി. പൊലീസ് പിന്തുടരുമ്പോൾ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടാറുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി. കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ബൈക്ക് മോഷണം പോയെന്ന പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പിടിയിലായ ശശിക്കും പ്രവീണിനും ബൈക്ക് മോഷണം ഉൾപ്പെടെ നിരവധി കവർച്ച-പിടിച്ചുപറി കേസുകളുമായി ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു.
കേരളത്തിലും തമിഴ്നാട്ടിലുമായി ഏകദേശം 14 കേസുകളിൽ ഇരുവരും പ്രതികളാണെന്നും പൊലീസ് വ്യക്തമാക്കി. സി.ഐയുടെ നേതൃത്വത്തിൽ എസ്.ഐമാരായ പങ്കജ് കൃഷ്ണ, രാജേഷ്, പ്രവീൺ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പിന്നീട് ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






