പത്തനംതിട്ട: ശബരിമലയിലെ ആടിയ നെയ്യ് വിൽപ്പനയുമായി ബന്ധപ്പെട്ട ക്രമക്കേടിൽ വിജിലൻസ് മിന്നൽ പരിശോധന. സന്നിധാനത്തെ ഓഫീസിലും കൗണ്ടറിലും ഉൾപ്പെടെ നാല് സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്. സംഭവത്തിൽ ഹൈക്കോടതിയുടെ നിർദേശപ്രകാരം ഇന്നലെയാണ് വിജിലൻസ് 33 പേർക്കെതിരെ കേസെടുത്തത്.
എസ്‌പി മഹേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. പണം അടച്ചതുമായി ബന്ധപ്പെട്ടുള്ള രേഖകൾ പിടിച്ചെടുക്കുന്നതിന് വേണ്ടിയാണ് പരിശോധന. പ്രാഥമിക പരിശോധനയിൽ തന്നെ 36,24,000 രൂപയുടെ ക്രമക്കേട് വിജിലൻസ് കണ്ടെത്തിയിരുന്നു. തുക ഇനിയും ഉയരാനാണ് സാദ്ധ്യത.
അഭിഷേകത്തിന്റെ പ്രസാദം ലഭിക്കാത്തവർക്കാണ് കൗണ്ടർ വഴി ആടിയ നെയ്യ് നൽകുന്നത്. ഈ പാക്കറ്റുകളുടെ എണ്ണം കുറച്ച് കാട്ടിയും വിൽപ്പന നടത്തിയ പണം പൂർണമായും അടക്കാതെയുമാണ് ക്രമക്കേട് നടത്തിയിരിക്കുന്നത്. ദേവസ്വം വിജിലൻസിന്റെ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയതിന് പിന്നാലെയാണ് ഹൈക്കോടതി പ്രത്യേക സംഘത്തെ നിയോഗിച്ച് പരിശോധനയ്‌ക്ക് നിർദേശം നൽകിയത്. ഒരു മാസത്തിനകം റിപ്പോർട്ട് നൽകാനാണ് ഉത്തരവ്. അഴിമതിക്ക് പിന്നിലെ ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടികൾ വരും ദിവസങ്ങളിൽ തന്നെ ഉണ്ടാകും.






