നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതുക്കൽ എത്തിനിൽക്കേ സംസ്ഥാനം കനത്ത ത്രികോണ മത്സരത്തിന് ഒരുങ്ങുകയാണ്. എന്നാൽ അതിൽ ഇപ്പോൾ എല്ലാ കണ്ണുകളും ബേപ്പൂരിലേക്ക് ആണെന്നതാണ് ഏറ്റവും ശ്രദ്ധേയം. ബേപ്പൂരിയിൽ പിവി അൻവർ മത്സരിക്കുമെന്ന വാർത്ത പരന്നിരുന്നു. എന്നാൽ നിലമ്പൂർ വിട്ട് പിവി അൻവർ ബേപ്പൂരിൽ മത്സരിക്കുമെന്ന വാർത്തയാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.
അൻവർ ബേപ്പൂരിൽ നിന്ന് മത്സരിച്ചാൽ ജയിച്ച് എംഎൽഎ ആവുമെന്നും ഘടകകക്ഷികളുമായി ചർച്ച പുരോഗമിക്കുന്നുവെന്നും സണ്ണി ജോസഫ് പറയുകയുണ്ടായി. അതേസമയം അൻവർ മണ്ഡലത്തിൽ അനൗപചാരിക പ്രചാരണം ആരംഭിച്ചിരുന്നു. ലീഗ് നേതാവ് എം.സി മായിൻ ഹാജി ഉൾപ്പെടെ മണ്ഡലത്തിലെ പ്രമുഖരെ അൻവർ നേരിട്ട് കണ്ട് പിന്തുണയും തേടി. മന്ത്രി മുഹമ്മദ് റിയാസിനെതിരെ അൻവറിലൂടെ ശക്തമായ മത്സരം കാഴ്ചവെക്കാമെന്നാണ് യുഡഎഫ് കണക്ക് കൂട്ടുന്നത്.
ഭരണവിരുദ്ധവികാരമുണ്ടായാൽ അത് പ്രതിഫലിക്കുന്ന മണ്ഡലമാകും ബേപ്പൂർ. അത് മുതലെടുക്കാൻ അൻവറിന് കഴിയുമെന്നാണ് യുഡിഎഫിന്റെ വിശ്വാസം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മന്ത്രി പി.എ മുഹമ്മദ് റിയാസ് 28,747 വോട്ടിൻറെ ഭൂരിപക്ഷത്തിൽ വിജയിച്ച് മണ്ഡലമാണ് ബേപ്പൂർ. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫിന് വലിയ നേട്ടമുണ്ടാക്കാനായി എന്നതാണ് എടുത്തു പറയേണ്ട കാര്യം. അൻവർ വരുന്നതോടെ പിണറായി സർക്കാരിനെതിരെ വികാരം ശക്തമായി ഉയർത്താൻ കഴിയുമെന്നും അതുവഴി മണ്ഡലം പിടിച്ചെടുക്കാനാകുമെന്നുമാണ് യുഡിഎഫിന്റെ പ്ലാൻ.










