‘വോട്ടുകവര്‍ച്ച’ ആരോപണമുന്നയിച്ച് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി ഓഗസ്റ്റ് 17 നാണ് ബിഹാറിലെ സസാറാമില്‍ നിന്നും 16 ദിവസത്തെ യാത്ര ആരംഭിച്ചത്. മോദിയുടെയും ബിജെപിയുടെയും ജനാധ്യപത്യ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെയുള്ള പ്രതിഷേധമായിട്ടായിരുന്നു ഈ യാത്ര. ഭരണഘടനയെ സംരക്ഷിക്കാനുള്ള യുദ്ധമാണ് താൻ നടത്തുന്നതെന്ന് പറഞ്ഞുകൊണ്ടാണ് രാഹുൽ ഗാന്ധി വോട്ടർ അധികാർ യാത്ര ആരംഭിച്ചത്.
23 ജില്ലകളിലൂടെ 1300 കിലോമീറ്റർ സഞ്ചരിച്ച് മഹാസമ്മേളനത്തോടെ പട്‌നയിൽ റാലി സമാപിക്കും. ‘ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള’ ഒരു പ്രചാരണമായാണ് കോണ്‍ഗ്രസ് യാത്രയെ കണക്കാക്കുന്നത്. ബീഹാർ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഹുൽ ഗാന്ധിയും തേജസ്വി യാദവും നടത്തിയ ഈ വോട്ടർ അധികാർ യാത്ര അക്ഷരാർത്ഥത്തിൽ ബീഹാറിലെ സാധാരക്കാരുടെ ജീവിതങ്ങളിലേക്കാണ് കടന്നു ചെന്നത്. വോട്ടർ അധികാർ യാത്രയുടെ സമാപന വേളയിൽ രാഹുൽ ഗാന്ധിക്കൊപ്പം ഹേമന്ത് സോറൻ, അഖിലേഷ് യാദവ്, എം.എ. ബേബി ഉൾപ്പെടെയുള്ള ഇന്ത്യ മുന്നണിയിലെ പ്രമുഖ നേതാക്കൾ അണിനിരന്നു.
കേന്ദ്ര സർക്കാരിനെതിരേ വോട്ടുകവർച്ച ആരോപണം ഉയർത്തി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി 16 ദിവസമായി നടത്തിവന്ന ‘വോട്ടർ അധികാർ യാത്ര’യുടെ സമാപന ചടങ്ങിൽ ആയിക്കണക്കിന് ആളുകൾ പങ്കെടുത്തു. ‘വോട്ടുചോരി’ എന്നാൽ നമ്മുടെ അവകാശങ്ങൾ, സംവരണം, തൊഴിൽ, വിദ്യാഭ്യാസം, ജനാധിപത്യം എന്നിവയുടെ മോഷണമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപി ജനങ്ങളുടെ റേഷൻ കാർഡും ഭൂമിയും തട്ടിയെടുത്ത് അദാനിക്കും അംബാനിക്കും നൽകുമെന്നും അദ്ദേഹം വിമർശിച്ചു. ‘വോട്ടർ അധികാർ യാത്ര’യ്ക്ക് ലഭിച്ച ജനപിന്തുണയ്ക്ക് രാഹുൽ ഗാന്ധി പറഞ്ഞു.
“ആറ്റം ബോംബിനെക്കുറിച്ച് ബിജെപി കേട്ടിട്ടുണ്ടോ? വാർത്ത സമ്മേളനത്തിൽ ഞാൻ അത് കാണിച്ചു. ഇപ്പോൾ, അതിലും വലുതായ ഒന്നുണ്ട്-ഹൈഡ്രജൻ ബോംബ്. അതിനായി നിങ്ങളെല്ലാവരും തയ്യാറായിരിക്കണം. വോട്ട് മോഷണത്തെക്കുറിച്ചുള്ള സത്യം രാജ്യത്തെ ജനങ്ങൾക്ക് മുന്നിൽ വെളിപ്പെടും. ആ ഹൈഡ്രജൻ ബോംബിന് ശേഷം പ്രധാനമന്ത്രി മോദിക്ക് രാജ്യത്തിന് മുന്നിൽ മുഖം കാണിക്കാൻ കഴിയില്ലയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
വോട്ടർ അധികാർ യാത്ര സമാപിക്കുമ്പോൾ ഈ യാത്ര വോട്ടു കള്ളന്മാരെ രാഷ്ട്രീയമായി പാഠം പഠിപ്പിക്കണമെന്ന സന്ദേശം നൽകിയെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി പറഞ്ഞു. ജനാധിപത്യ സംരക്ഷണയാത്ര ഇന്ത്യയിൽ ഒട്ടാകെ വ്യാപിപ്പിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനം പലതും വ്യാജമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നതൊന്നും വെളിപ്പെടുന്നത് മറ്റൊന്നുമാണെന്നും കമ്മീഷന്റെ വിശ്വസ്തത വീണ്ടെടുക്കണമെന്നും എം.എ ബേബി വ്യക്തമാക്കി.
സത്യത്തിൽ എന്തായിരുന്നു ബിഹാറിൽ നടന്നത്..?
ബീഹാറിൽ നടന്നത് സമാനതകളില്ലാത്ത തിരിമറികളായിരുന്നു. വോട്ട് ചേര്‍ക്കലല്ല, വോട്ട് ഒഴിവാക്കലാണ് ബീഹാറിൽ നടന്നത്. സംസ്ഥാനത്ത് മൊത്തം വെട്ടിമാറ്റിയ 65 ലക്ഷം വോട്ടുകളില്‍ 16 ശതമാനവും പറ്റ്‌ന, മധുബനി, കിഴക്കന്‍ ചമ്പാരന്‍ ജില്ലകളിൽ നിന്നുള്ളവയാണ്. ആകെ 38 ജില്ലകളുള്ള ബിഹാറിലെ വെറും മൂന്നു ജില്ലകളുടെ മാത്രം സ്ഥിതിയാണിത്. ആകെ 243 സീറ്റുകളുള്ള ബിഹാറില്‍ 36 സീറ്റുകള്‍ ഈ മൂന്നു ജില്ലകളിലുമായാണ്. വെട്ടിമാറ്റിയിരിക്കുന്നതില്‍ 54 ശതമാനവും സ്ത്രീ വോട്ടുകളാണ്. ഈ വെട്ടിമാറ്റിയ വോട്ടുകളുടെ എണ്ണം തന്നെയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഇവിടെ ഉണ്ടായ ആകെ ഭൂരിപക്ഷവും.
എല്ലാസ്ഥാനാര്‍ത്ഥികള്‍ക്കുമായി 10.5 ലക്ഷം ഭൂരിപക്ഷം കിട്ടിയ മൂന്നു ജില്ലകളില്‍
അത്ര തന്നെ വോട്ട് വെട്ടിമാറ്റിയിട്ടുണ്ട്. അത് കൂടാതെ അതിലെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം എന്താണെന്ന് വെച്ചാൽ വെട്ടി മാറ്റിയിരിക്കുന്ന വോട്ടുകളില്‍ ബഹുഭൂരിപക്ഷവും മുസ്ലിം വോട്ടുകളാണ്. ബാക്കിയുള്ളവ ദളിത് വോട്ടുകളും. മഹാരാഷ്ട്രയില്‍ ആരോപണം വോട്ട് ചേര്‍ക്കലാണെങ്കില്‍ ബിഹാറില്‍ വോട്ട് ചോര്‍ത്തലാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ വോട്ട് ചെയ്തത് അഞ്ചു കോടി 71 ലക്ഷത്തി എഴുപത്തിയൊന്‍പതിനായിരത്തി ഒരുനൂറ്റിമുപ്പത്തിയൊന്ന് വോട്ടാണ്. നാലുമാസത്തിനു ശേഷം നിയമസഭാ തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്തത് ആറു കോടി 40 ലക്ഷത്തി എണ്‍പത്തിയെണ്ണായിരത്തി ഒരുനൂറ്റി തൊണ്ണൂറ്റിയഞ്ച് വോട്ടും. രണ്ടും തമ്മിലുള്ള വ്യത്യാസം 69 ലക്ഷത്തിനും അല്‍പം മുകളില്‍. എന്‍ഡിഎയ്ക്കു ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കിട്ടിയത് രണ്ടുകോടി 43 ലക്ഷത്തിനാല്‍പത്തിയയ്യാരിത്തി മുന്നൂറ്റി നാല്‍പ്പത്തിയഞ്ച് വോട്ട്.
ബിഹാറില്‍ വെട്ടിമാറ്റിയിരിക്കുന്നത് സമീപകാലത്ത് വോട്ടര്‍മാരായ ചെറുപ്പക്കാരെയല്ല. നാല്‍പ്പതു വയസ്സിനു മുകളിലുള്ളവരാണ് വെട്ടിമാറ്റപ്പെട്ടവരില്‍ 62 ശതമാനവും. ഏതാണ്ട് മൂന്നില്‍ രണ്ട് വോട്ടര്‍മാരും അഞ്ചുമുതല്‍ പത്തുവരെ തെരഞ്ഞെടുപ്പുകളില്‍ മുന്‍പ് വോട്ട് ചെയ്തിട്ടുള്ളവരാണ്. സ്ഥിരതാമസക്കാരാണ് എന്നു മാത്രമല്ല സ്ഥിരം വോട്ടര്‍മാരുമാണ്. ഇതിലും വിചിത്രമായ ഒരു വിവരം കൂടിയുണ്ട്. വെട്ടിമാറ്റിയ സ്ത്രീവോട്ടുകളില്‍ ഭൂരിപക്ഷത്തിനും കാണിച്ചിരിക്കുന്ന കാരണം താമസം മാറ്റി എന്നാണ്. പുരുഷ വോട്ടുകളില്‍ കൂടുതല്‍ കാണിച്ചിരിക്കുന്ന കാരണം മരിച്ചു എന്നതും. താമസം മാറ്റി എന്നു കാണിച്ചിരിക്കുന്നവരില്‍ ഏറെയും മറ്റുനഗരങ്ങളിലേക്ക് ജോലിക്കു പോയിരിക്കുന്നവരാണ്.
ഇത് ഏതാനും ചില സ്ഥലങ്ങളിലെ കണക്ക് മാത്രമാണ്. കണ്ടെത്താത്തത് വേറെ എത്ര ഉണ്ടാകും? ബിഹാറിലെ തിരഞ്ഞെടുപ്പില്‍ ഒരു കാരണവശാലും വോട്ട് മോഷണം അനുവദിക്കില്ലെന്നും രാഹുല്‍ വ്യക്തമാക്കിയിട്ടുണ്ട്. അത് അവിടെയുള്ള സാധാരണക്കാരെ പറഞ്ഞു മനസിലാക്കുക എന്നത് തന്നെയായിരുന്നു രാഹുൽ ഗാന്ധിയുടെ ലക്ഷ്യവും. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വലിയ പ്രതിഷേധത്തിനാണ് വോട്ടർ അധികാർ യാത്രയിലൂടെ ബിഹാർ സാക്ഷ്യം വഹിച്ചത്. മാത്രവുമല്ല ഈ യാത്രയിലൂടെ പ്രതിപക്ഷത്തിന്റെ ശബ്ദം ഇന്ത്യ ഒട്ടാകെ മുഴങ്ങി കേട്ടു. നരേന്ദ്രമോദിയ്ക്കും എൻഡിഎ സർക്കാരിനെയും കാത്തിരിക്കുന്ന തിരിച്ചടികളുടെ തുടക്കമാകും വോട്ടർ അധികാർ യാത്രയുടെ വിജയം.




