വാഷിങ്ടൺ: ഇന്ത്യയെ വ്യാപാര രംഗത്ത് ‘മെരുക്കാൻ’ പ്രയാസമാണെന്ന് യു.എസ്. വ്യാപാര പ്രതിനിധി (USTR) ജാമിസൺ ഗ്രീർ അഭിപ്രായപ്പെട്ടു. ഇന്ത്യ–യു.എസ്. ഉഭയകക്ഷി വ്യാപാര കരാറിനെ കുറിച്ചുള്ള ചർച്ചകളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
വാണിജ്യവകുപ്പ് അഡീഷണൽ സെക്രട്ടറി ദർപ്പൺ ജെയിൻ നയിച്ച 12 അംഗ ഇന്ത്യൻ സംഘവുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെ, യു.എസ്. കോൺഗ്രസിന്റെ വേയ്സ് ആൻഡ് മീൻസ് കമ്മിറ്റിയോട് സംസാരിക്കവെയാണ് ഗ്രീർ ഇക്കാര്യം പറഞ്ഞത്. “ഇന്ത്യയെ മെരുക്കുക പ്രയാസമാണ്; അവർ വർഷങ്ങളായി അവരുടെ കാർഷിക വിപണികളെ ശക്തമായി സംരക്ഷിച്ചുവരുന്നു,” എന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
കാലിത്തീറ്റയായി ഉപയോഗിക്കുന്ന ഡിഡിജി (Distillers Dried Grains), സോയാബീൻ മീൽ, എത്തനോൾ എന്നിവയുടെ കയറ്റുമതിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെയാണ് ഗ്രീർ ഈ പരാമർശം നടത്തിയത്. കാർഷിക ഉത്പന്നങ്ങളിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, ഡിഡിജി പോലുള്ള ചില മേഖലകളിൽ ഇരുരാജ്യങ്ങളും ധാരണയിലെത്താനാകുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.
ഇന്ത്യ–യു.എസ്. ഉഭയകക്ഷി വ്യാപാര കരാറിന്റെ ചട്ടക്കൂട് ഫെബ്രുവരി 2-നാണ് പ്രഖ്യാപിച്ചത്. 2030ഓടെ ഇരുരാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം 500 ബില്യൺ ഡോളറാക്കി ഉയർത്തുകയെന്ന ലക്ഷ്യത്തോടെ ചർച്ചകൾ തുടരുകയാണ്.




