തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ജവാൻ മദ്യ ഉത്പാദനം പുനരാരംഭിക്കാത്തതിനെ തുടർന്ന് കോടികളുടെ നഷ്ടം. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മാത്രം ഏകദേശം 28 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് വിവരം. കുപ്പി, അടപ്പ്, ലേബൽ, കേസ് എന്നിവ ലഭ്യമല്ലാത്തതാണ് ഉത്പാദനം തടസപ്പെടാൻ പ്രധാന കാരണം. വിലകൂടിയ പാക്കേജിംഗ് സാമഗ്രികളുടെ ക്ഷാമം ജവാൻ ഉത്പാദനത്തെ നേരിട്ട് ബാധിച്ചതായി പറയുന്നു.
എക്‌സൈസ് മന്ത്രി വിഷയത്തിൽ യോഗം വിളിച്ചെങ്കിലും ഇതുവരെ പരിഹാരമായിട്ടില്ല. അതേസമയം, ജവാൻ ശ്രേണിയിലെ സ്വകാര്യ കമ്പനികളുടെ മദ്യവിൽപ്പന വർധിച്ചിരിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു.
ടെൻഡർ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാത്തതും പ്രതിസന്ധിക്ക് കാരണമായതായി ആരോപണമുണ്ട്. ബിവറേജസ് കോർപ്പറേഷൻ എംഡി എം. ആർ. അജിത് കുമാറിന്റെ ഭാഗത്ത് നിന്ന് ടെൻഡർ നടപടികളിൽ വൈകിപ്പുണ്ടായെന്നാണ് വിമർശനം. ടിഎസ്സിഎൽ മാനേജർ ആവശ്യമായ സാമഗ്രികൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടി നാലുതവണ എംഡിക്ക് കത്ത് നൽകിയിരുന്നെങ്കിലും അതിന് മറുപടിയോ നടപടി ഉണ്ടാകാത്തതും പ്രശ്നം ഗുരുതരമാക്കി.
ദിവസേന 6000 മുതൽ 10000 കേസ് വരെ ഉത്പാദനം നടന്നിരുന്ന നിലയിലാണ് ഇപ്പോൾ തടസം ഉണ്ടായിരിക്കുന്നത്. ഇതുമൂലം ബിവറേജസ് കോർപ്പറേഷന് വലിയ സാമ്പത്തിക നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.






