റാഞ്ചി: പരീക്ഷാ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് ജാർഖണ്ഡിൽ ആയിരക്കണക്കിന് വിദ്യാർഥികൾ നിയമസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സമരം ആരംഭിച്ച് പത്താം ദിവസമാണ് മാർച്ച് നടത്തിയത്. ദേശീയപതാകകളും പൂക്കളും കൈയിലേന്തിയാണ് വിദ്യാർഥികൾ മാർച്ചിൽ പങ്കെടുത്തത്. സമാധാനപരമായ പ്രതിഷേധമാണ് നടത്തുന്നതെന്ന് വിദ്യാർഥി നേതാക്കൾ പറഞ്ഞു.
സർക്കാർ ജോലിക്കായുള്ള പരീക്ഷകളിൽ സുതാര്യതയും നീതിയും ഉറപ്പാക്കണമെന്നാണ് വിദ്യാർഥികളുടെ പ്രധാന ആവശ്യം. ക്രമക്കേടുകളിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നതുവരെ സമരം തുടരുമെന്നും അവർ വ്യക്തമാക്കി.
ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷനും ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മീഷനും നടത്തിയ പരീക്ഷകൾ ഉൾപ്പെടെ 13 നിയമന പരീക്ഷകൾ റദ്ദാക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു. പരീക്ഷകളിലും നിയമന നടപടികളിലും ക്രമക്കേട് നടന്നെന്നാണ് വിദ്യാർഥികളുടെ ആരോപണം.
പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ജെഎൽകെഎം നേതാവ് ദേവേന്ദ്ര നാഥ് മാഹ്‌തോ ഒമ്പത് ദിവസമായി നിരാഹാര സമരത്തിലാണ്. സമരത്തെ തുടർന്ന് അദ്ദേഹത്തിന്റെ ശരീരഭാരം 10.5 കിലോഗ്രാം കുറഞ്ഞതായി വൈദ്യപരിശോധനയ്ക്ക് ശേഷം വിദഗ്ധ സംഘം അറിയിച്ചു. മാഹ്‌തോയും പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു. സർക്കാർ തങ്ങളുടെ ആവശ്യങ്ങൾ കേൾക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിഷേധം സമാധാനപരമായിരിക്കുമെന്ന് വിദ്യാർഥി നേതാക്കൾ അറിയിച്ചിരുന്നെങ്കിലും പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തി. നാല് കിലോമീറ്റർ പരിധിയിൽ സുരക്ഷ ശക്തമാക്കിയിരുന്നു. നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. എന്നാൽ വിദ്യാർഥികൾ ബാരിക്കേഡുകൾ മറികടന്ന് മുന്നോട്ട് നീങ്ങി.
അതേസമയം, തങ്ങളുടെ ഭൂരിഭാഗം ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചിട്ടുണ്ടെന്ന് വിദ്യാർഥി നേതാക്കൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം അംഗീകരിക്കുന്നതുവരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സർക്കാരുമായുള്ള ആറാംവട്ട ചർച്ചയ്ക്ക് ശേഷം വിദ്യാർഥി നേതാവ് രവീന്ദ്ര പസ്വാൻ വ്യക്തമാക്കി.




