തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് മുൻപേ കോൺഗ്രസിനുള്ളിൽ തുടങ്ങിയ മുഖ്യമന്ത്രി ചർച്ചകൾ ഫല പ്രഖ്യാപനത്തിന് ശേഷം സജീവമായിരിക്കുകയാണ്. മുഖ്യമന്ത്രി ആകാൻ കെ സി വേണുഗോപാലയും, രമേശ് ചെന്നിത്തലയും, വി ഡി സതീശനും തയാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു. അണികളും ഏറെ ആവേശത്തിലാണ് നേതാക്കന്മാർക്കായി ഫ്ളക്സ് ബോർഡുകളും ബാനറുകളും നിരവധിയാണ്. പല നേതാക്കന്മാരും അണികളും പരസ്യമായി തങ്ങളുടെ അഭിപ്രായങ്ങളും പറഞ്ഞു കഴിഞ്ഞു. മുഖ്യമന്ത്രി ചർച്ചകൾക്കായി ഹൈക്കമാൻഡ് യോഗം വിളിച്ചിട്ടുണ്.
ഇപ്പോഴിതാ, കെ സി വേണുഗോപാലിന് പരസ്യ പിന്തുണയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ വിഷ്ണു സുനിൽ പന്തളം. കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും വി ഡി സതീശനും കേരളത്തിന്റെ മുഖ്യമന്ത്രിമാരാകാൻ യോഗ്യർ തന്നെയാണെന്നും എങ്കിലും പിന്നിൽ നിന്ന് കണ്ണിമ ചിമ്മാതെ കേരളത്തിലെ യുഡിഎഫിന്റെ ഇലക്ഷൻ യന്ത്രം ചലിപ്പിച്ച കെ സി വേണുഗോപാൽ തന്റെ നിരീക്ഷണത്തിൽ ഒരുപടി മുന്നിൽ നിൽക്കുന്നുവെന്നും വിഷ്ണു സുനിൽ പന്തളം പറഞ്ഞു.
അദ്ദേഹം നേതാക്കളെ തളർത്തിയില്ല. നായകരാകാൻ കരുത്ത് നൽകുകയായിരുന്നു. അങ്ങനെ ഒരാൾ മുന്നിൽ നിന്ന് നയിക്കുവാൻ പൂർണയോഗ്യൻ തന്നെയാണെന്നും വിഷ്ണു വ്യക്തമാക്കി. അച്ചടക്കത്തോടെ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കിയത് മുതൽ പിണക്കങ്ങളും പരിഭവങ്ങളും പരിഹരിക്കാൻ കെ സിയുടെ പങ്ക് ചെറുതല്ലെന്നും വിഷ്ണു കൂട്ടിച്ചേർത്തു.




