നയ്റോബി: കെനിയയിലെ പെൺകുട്ടികളുടെ ബോർഡിംഗ് സ്കൂളിലുണ്ടായ വൻ തീപിടുത്തവുമായി ബന്ധപ്പെട്ട് എട്ട് വിദ്യാർഥിനികളെ പോലീസ് അറസ്റ്റ് ചെയ്തു. 16 വിദ്യാർഥിനികളുടെ മരണത്തിനിടയാക്കിയ സംഭവം ബോധപൂർവം തീ വെച്ചതാണെന്ന സംശയത്തെ തുടർന്നാണ് നടപടി. തലസ്ഥാനമായ നൈറോബിയിൽ നിന്ന് ഏകദേശം 120 കിലോമീറ്റർ അകലെയുള്ള ഗിൽഗിലിലെ ഉതുമിഷ ഗേൾസ് അക്കാദമിയിലാണ് ദുരന്തമുണ്ടായത്.
വ്യാഴാഴ്ച പുലർച്ചെ വിദ്യാർഥിനികൾ ഉറങ്ങിക്കിടക്കുന്നതിനിടെയായിരുന്നു തീപിടുത്തം ഉണ്ടായത്. ഇരുനില കെട്ടിടത്തിലെ ഒന്നാം നിലയിൽ ആരംഭിച്ച തീ പിന്നീട് പൂർണമായും ആ ഭാഗം കത്തിച്ചുകളഞ്ഞു. സംഭവസമയത്ത് ഏകദേശം 220 വിദ്യാർഥിനികൾ സ്കൂളിലുണ്ടായിരുന്നുവെന്നാണ് വിവരം.
അപകടത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് തീപിടുത്തത്തിന്റെ ആസൂത്രണത്തിലും നടപ്പാക്കലിലും പങ്കുണ്ടെന്ന് സംശയിക്കുന്ന എട്ട് വിദ്യാർഥിനികളെ പോലീസ് തിരിച്ചറിഞ്ഞത്. ജീവനക്കാരുടെയും വിദ്യാർഥികളുടെയും മൊഴികളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചതിന് ശേഷമാണ് നടപടി. സംഭവത്തിന് ശേഷം വീടുകളിലേക്ക് മടങ്ങിയ ഇവരെ കണ്ടെത്തി ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ എടുത്തു.
ആദ്യഘട്ടത്തിൽ 30 വിദ്യാർഥിനികളെ ചോദ്യം ചെയ്തതിൽ നിന്നാണ് എട്ട് പേരെ പ്രത്യേകമായി തിരിച്ചറിഞ്ഞതെന്ന് പോലീസ് അറിയിച്ചു. തീപിടുത്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണ്.
ഇതിന് മുൻപും കെനിയയിലെ ബോർഡിംഗ് സ്കൂളുകളിൽ സമാനമായ തീപിടുത്തങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും, പലപ്പോഴും വിദ്യാർഥികളുടെ പ്രതിഷേധങ്ങളും മോശം താമസസാഹചര്യങ്ങളും കാരണമാകുന്നുവെന്നതും അധികൃതർ സൂചിപ്പിക്കുന്നു. ഡോർമിറ്ററികളിലെ തിരക്ക്, സുരക്ഷാ സംവിധാനങ്ങളുടെ കുറവ് തുടങ്ങിയവയും മരണസംഖ്യ ഉയരാൻ കാരണമായതായി വിലയിരുത്തപ്പെടുന്നു.






