മുള്ളൻപൂർ: ഐപിഎൽ രണ്ടാം ക്വാളിഫയറിൽ ഇന്ന് ഗുജറാത്ത് ടൈറ്റൻസും രാജസ്ഥാൻ റോയൽസും തമ്മിൽ നടക്കുന്ന പോരാട്ടത്തിന് മഴ ഭീഷണി. മഹാരാജ യാദവീന്ദ്ര സിംഗ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന് ടോസിന് തൊട്ടുമുമ്പ് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്ന ടീമാണ് ഞായറാഴ്ച അഹമ്മദാബാദിൽ നടക്കുന്ന ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടുക.
മഴ മൂലം മത്സരം തടസപ്പെട്ടാൽ ആദ്യം ഓവർ കുറച്ചുള്ള മത്സരം നടത്താനാകും അധികൃതർ ശ്രമിക്കുക. കുറഞ്ഞത് അഞ്ച് ഓവർ വീതം കളിക്കാനാകാത്ത സാഹചര്യമുണ്ടെങ്കിൽ സൂപ്പർ ഓവർ വഴിയും വിജയിയെ കണ്ടെത്താൻ ശ്രമിക്കും.
എന്നാൽ സൂപ്പർ ഓവർ പോലും നടത്താനാകാതെ മത്സരം പൂർണമായി ഉപേക്ഷിക്കേണ്ടി വന്നാൽ ലീഗ് ഘട്ടത്തിലെ പോയിന്റ് പട്ടിക അടിസ്ഥാനമാക്കി വിജയിയെ പ്രഖ്യാപിക്കും. ഈ സാഹചര്യത്തിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് നേരിട്ട് ഫൈനലിലേക്ക് കടക്കും. നാലാം സ്ഥാനത്തുള്ള രാജസ്ഥാൻ റോയൽസ് പുറത്താകും.
ക്വാളിഫയർഒന്നിൽ ആർസിബിയോട് തോറ്റ ഗുജറാത്ത് തിരിച്ചുവരവ് ലക്ഷ്യമിടുമ്പോൾ, എലിമിനേറ്ററിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് രാജസ്ഥാൻ ഇറങ്ങുന്നത്.






