തിരുപ്പതി: മൂന്ന് സംസ്ഥാനങ്ങളിലായി ഇരുപതിലധികം കൊലപാതകക്കേസുകളിൽ പ്രതിയായ കർണാടക സ്വദേശി തിരുപ്പതിയിൽ പോലീസിന്റെ പിടിയിലായി. അബ്ദുൽ അസീസ് എന്ന പി. വിശ്വനാഥാണ് (പ്രശാന്ത്) ആന്ധ്രാപ്രദേശ് പോലീസിന്റെ പിടിയിലായത്. തനിച്ചു താമസിക്കുന്ന സ്ത്രീകളെ ലക്ഷ്യമിട്ട് അവരെ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കടന്നുകളയുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി. കേരളം, ആന്ധ്രാപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിലായി 21 കേസുകളിൽ പ്രതിയായ ഇയാൾ വർഷങ്ങളായി ഒളിവിലായിരുന്നു. കഴിഞ്ഞ രണ്ടുവർഷത്തിനിടെ തിരുപ്പതി ജില്ലയിൽ തിരുച്ചാനൂർ, രാമചന്ദ്രപുരം, പിച്ചാട്ടൂർ മേഖലകളിലായി നാല് കൊലപാതകങ്ങൾ ഇയാൾ നടത്തിയിട്ടുണ്ട്.
2018-ൽ കേരളത്തിൽ നടന്ന ഒരു കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട അസീസ്, കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ പോലീസുകാരെ ആക്രമിച്ച് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടിരുന്നു. അന്നുമുതൽ പോലീസിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ അസീസ് ഉണ്ടായിരുന്നു. ഇയാളുടെ സഹായിയായ രാജമ്മ എന്ന സ്ത്രീയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.




