കൊച്ചി: ഏറെ വിവാദങ്ങൾക്ക് വഴിവച്ച ചിത്രമായ കേരള സ്റ്റോറി 2 ഇന്നലെയാണ് റിലീസ് ചെയ്തത്. കേരളത്തിനെതിരെ വിദ്വേഷപ്രചരണമടക്കം നടത്തിയ ചിത്രത്തിനെതിരെ വലിയ വിമർശനങ്ങളാണ് ട്രെയിലറിറങ്ങിയ അന്ന് മുതൽ ചിത്രത്തിന് ലഭിക്കുന്നത്. ഇതിന്റെ ചുവടുപിടിച്ചാണ് കേരള സ്റ്റോറി 2 ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലർ വലിയ വിമർശനങ്ങൾക്ക് കാരണമായി. യുവതിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു വിവാദങ്ങൾ. സിനിമയ്ക്ക് പ്രദർശനാനുമതി നൽകരുതെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയിലും എത്തി. നിയമപോരാട്ടത്തിനൊടുവിൽ കഴിഞ്ഞ ദിവസം സിനിമ റിലീസ് ചെയ്യാനുള്ള അനുമതിയും ലഭിച്ചു. എന്നാൽ കേരളത്തിൽ തണുപ്പൻ പ്രതികരണമാണ് കേരള സ്റ്റോറി 2ന് ലഭിച്ചത്. പല തിയറ്ററുകളിലും ബുക്കിങ്ങില്ലായിരുന്നു. ചില തിയറ്ററുകളിൽ ഷോ ക്യാൻസൽ ചെയ്യുകയും ചെയ്തു.
ഇന്നും കേരള സ്റ്റോറി 2 കാണാൻ കേരളത്തിലെ തിയറ്ററുകളിൽ ആളുകൾ വളരെ കുറവാണ്. ട്രാക്കിംഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 5.4 കോടി രൂപയാണ് രണ്ട് ദിവസത്തിൽ കേരള സ്റ്റോറി 2 നേടിയിരിക്കുന്നത്. ആദ്യദിവസം 75 ലക്ഷം രൂപ നേടിയ ചിത്രം രണ്ടാം ദിനമായപ്പോൾ 4.65 കോടി രൂപ നേടിയെന്നും സാക്നിൽക്ക് റിപ്പോർട്ടുണ്ട്. ഉത്തരേന്ത്യയിൽ നിന്നാണ് ഈ കളക്ഷനെല്ലാം കിട്ടിയിരിക്കുന്നത്.






