കോഴിക്കോട്: മൈസൂരു നഞ്ചൻകോട് പാതയിൽ കെഎസ്ആർടിസി ബസിന് തീപിടിച്ച അപകടത്തിൽ 40 യാത്രക്കാരെ അത്ഭുതകരമായി രക്ഷപ്പെടുത്തി ഡ്രൈവർമാരുടെ മനസ്സാന്നിധ്യം. കോഴിക്കോട് മടവൂർ സ്വദേശിയായ ഡ്രൈവർ സിദ്ദിഖലിയും കുണ്ടുപറമ്പ് സ്വദേശിയായ കണ്ടക്ടർ സജീവനുമാണ് സമയോചിതമായ ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവാക്കിയത്.
ഇരുവരും ഡ്രൈവർ കം കണ്ടക്ടർമാരാണ്.വ്യാഴാഴ്ച രാത്രി 11.30-ഓടെ ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസ് പുലർച്ചെ 2.30-ഓടെ നഞ്ചൻകോട് പാതയിൽ എത്തിയപ്പോഴായിരുന്നു സംഭവം. വാഹനത്തിനുള്ളിൽ നേരിയ തോതിൽ ഗന്ധം അനുഭവപ്പെട്ട ഡ്രൈവർ സിദ്ദിഖലി പുറത്തേക്ക് നോക്കിയപ്പോൾ മുൻഭാഗത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടു. അപകടം മണത്ത സിദ്ദിഖലി ഉടൻതന്നെ സജീവനെ വിവരമറിയിക്കുകയും വണ്ടി സുരക്ഷിതമായി ഒതുക്കിനിർത്തുകയുമായിരുന്നു. ബസിന്റെ എൻജിൻ ഭാഗത്ത് നിന്നും തീ ഉരുകി വീഴുന്ന അവസ്ഥയിലായിരുന്നുവെന്ന് ഇരുവരും പറയുന്നു. പരിഭ്രാന്തരാകാതെ ഉടൻതന്നെ ബസിനുള്ളിലുണ്ടായിരുന്ന 40 യാത്രക്കാരെയും ഇവർ വിളിച്ചുണർത്തി പുറത്തിറക്കി.
യാത്രക്കാർ പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ ബസിന്റെ മുൻഭാഗം പൂർണ്ണമായും ആളിപ്പടർന്നു. സിദ്ദിഖലിയുടെയും സജീവന്റെയും കൃത്യസമയത്തുള്ള ഇടപെടൽ ഇല്ലായിരുന്നെങ്കിൽ വലിയൊരു ജീവഹാനി സംഭവിക്കുമായിരുന്നു. യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ നേതൃത്വം നൽകിയ മടവൂർ ഏഴാം വാർഡ് നിവാസിയായ സിദ്ദിഖലി എ.പി.യെ നിയുക്ത വാർഡ് മെമ്പർ ഷക്കീല ടീച്ചർ വീട്ടിലെത്തി ആദരിച്ചു.




