തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് വിശദീകരിക്കുന്ന ധവളപത്രം നിയമസഭയിൽ അവതരിപ്പിച്ച് വി.ഡി. സതീശൻ സർക്കാർ. സംസ്ഥാന സർക്കാർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയിൽ പ്രധാന പങ്ക് വഹിക്കുന്നത് കെഎസ്ആർടിസി, കെഎസ്ഇബി, വാട്ടർ അതോറിറ്റി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളാണെന്ന് ധവളപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. ഈ സ്ഥാപനങ്ങളുടെ പ്രവർത്തനം നിലനിർത്താൻ സർക്കാർ ബജറ്റിൽ നിന്ന് വൻതുക സബ്‌സിഡിയായും ഗ്രാന്റായും നൽകേണ്ടിവരുന്നുണ്ടെന്നും രേഖയിൽ പറയുന്നു.
കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സഞ്ചിത നഷ്ടം 2024-25 സാമ്പത്തിക വർഷത്തിൽ 78,851 കോടി രൂപയായി ഉയർന്നതായി ധവളപത്രം വ്യക്തമാക്കുന്നു. കൂടാതെ, കൊച്ചി മെട്രോയ്ക്ക് പ്രതിമാസം 35 കോടി രൂപയുടെ നഷ്ടമുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
സംസ്ഥാനത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയാണെന്നും ഇത് സംസ്ഥാന ആഭ്യന്തര ഉത്പാദനത്തിന്റെ 35.5 ശതമാനത്തോളം വരുന്നതാണെന്നും ധവളപത്രം പറയുന്നു. ശമ്പളം, പെൻഷൻ, പലിശ എന്നിവയ്ക്കായി മാത്രം റവന്യൂ വരുമാനത്തിന്റെ 77 ശതമാനത്തിലധികം ചെലവാകുന്നതിനാൽ വികസന പ്രവർത്തനങ്ങൾക്കായി പരിമിതമായ തുകയാണ് ലഭ്യമാകുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
2026 മാർച്ച് 31 വരെയുള്ള കണക്കുപ്രകാരം ജീവനക്കാരുടെ ഡിഎ കുടിശ്ശികയായി 21,670 കോടി രൂപയും പെൻഷൻകാരുടെ ഡിആർ കുടിശ്ശികയായി 14,387 കോടി രൂപയും നിലനിൽക്കുന്നു. കരാറുകാരുടെ ബില്ലുകൾ, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി, സപ്ലൈകോ തുടങ്ങിയവ ഉൾപ്പെടെ സംസ്ഥാനത്തിന് ആകെ 48,733 കോടി രൂപയുടെ കുടിശ്ശിക ബാധ്യതയുണ്ടെന്നും ധവളപത്രം ചൂണ്ടിക്കാട്ടുന്നു.
ബജറ്റിന് പുറത്തുള്ള വികസന പദ്ധതികൾക്കായി രൂപീകരിച്ച കിഫ്ബിക്ക് സ്വന്തമായി വരുമാനമില്ലാത്തതിനാൽ 21,000 കോടി രൂപയുടെ വായ്പാ തിരിച്ചടവ് ബാധ്യത സർക്കാർ ഏറ്റെടുക്കേണ്ടിവരുമെന്നും റിപ്പോർട്ടിൽ പറയുന്നു. കെഎസ്ആർടിസി, കെഎസ്ഇബി തുടങ്ങിയ സ്ഥാപനങ്ങളിൽ ഉൽപ്പാദനാധിഷ്ഠിത സബ്‌സിഡിക്ക് പകരം അർഹരായ ഉപഭോക്താക്കൾക്ക് നേരിട്ട് സബ്‌സിഡി നൽകണമെന്നും ശുപാർശ ചെയ്യുന്നു.
കിഫ്ബി മുഖേന പുതിയ വായ്പകൾ അനുവദിക്കരുതെന്നും ഭാവിയിൽ സ്ഥാപനത്തെ പൂർണമായും ബജറ്റ് നിയന്ത്രണത്തിലാക്കണമെന്നും ധവളപത്രം നിർദേശിക്കുന്നു. ബെവറേജസ് കോർപറേഷനും സപ്ലൈകോയും ലയിപ്പിച്ച് ഒറ്റ സ്ഥാപനം രൂപീകരിക്കുന്നതും വിരമിക്കൽ പ്രായം വർധിപ്പിക്കുന്നതും 10 വർഷത്തിലൊരിക്കൽ ശമ്പള പരിഷ്കരണം നടപ്പാക്കുന്നതും സാമ്പത്തിക ബാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
മുൻ കാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖറിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് ധവളപത്രം തയ്യാറാക്കിയത്.






