തിരുവനന്തപുരം: ജൂൺ 15 മുതൽ ആരംഭിക്കുന്ന ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടനദിനത്തിൽ കെ.എസ്.ആർ.ടി.സിയുടെ ആദ്യ വനിതാ ഡ്രൈവർ ഷീല ബസ് ഓടിക്കും. പെരുമ്പാവൂർ ഡിപ്പോയിലെ ഡ്രൈവറായ ഷീല ഓടിക്കുന്ന ബസിലെ കണ്ടക്ടറും വനിതയായിരിക്കും. സംസ്ഥാനത്താകെ 3,125 ബസുകളിലാണ് സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കും സൗജന്യ യാത്രാ സൗകര്യം ലഭ്യമാകുക.
ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെ 20 പ്രമുഖർ ബസിൽ യാത്ര ചെയ്യും. തമ്പാനൂരിൽ നിന്ന് സെക്രട്ടേറിയറ്റിലേക്കാണ് ഉദ്ഘാടന യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഉദ്ഘാടന ബസിന്റെ അവസാനഘട്ട മിനുക്കുപണികൾ പുരോഗമിക്കുകയാണ്. യാത്രക്കാർക്ക് നൽകുന്ന സൗജന്യ ടിക്കറ്റുകളിൽ ‘പ്രിയദർശിനി’ എന്ന് രേഖപ്പെടുത്തും. സീറോ ടിക്കറ്റ് വിതരണം സംബന്ധിച്ച് കണ്ടക്ടർമാർക്ക് പ്രത്യേക പരിശീലനവും നൽകും.
പദ്ധതിയുടെ ചെലവ് കൈകാര്യം ചെയ്യുന്നതിനായി സർക്കാർ ഗ്യാരന്റിയിൽ ബാങ്കുകളിൽ നിന്ന് ഓവർഡ്രാഫ്റ്റ് സൗകര്യം ലഭ്യമാക്കാൻ കെ.എസ്.ആർ.ടി.സി. ശ്രമം ആരംഭിച്ചിട്ടുണ്ട്. ഓരോ മാസവും തുടക്കത്തിൽ തന്നെ തുക കെ.എസ്.ആർ.ടി.സിക്ക് ലഭ്യമാക്കുകയും പിന്നീട് സർക്കാർ പലിശയുൾപ്പെടെ തിരിച്ചടയ്ക്കുകയും ചെയ്യുന്ന സ്ഥിരം സംവിധാനമാണ് ലക്ഷ്യമിടുന്നത്.
‘പ്രിയദർശിനി’ പദ്ധതിക്കായി പ്രത്യേക ലോഗോയും തയ്യാറാക്കുന്നുണ്ട്. ഇന്ദിരാ ഗാന്ധിയുടെ നിഴൽചിത്രം ഉൾപ്പെടുന്ന ലോഗോയുടെ രൂപകൽപ്പന പുരോഗമിക്കുകയാണ്. തിങ്കളാഴ്ചയ്ക്കുമുമ്പ് എല്ലാ ബസുകളിലും ലോഗോ പതിപ്പിക്കുമെന്നാണ് വിവരം.
ഓർഡിനറി വിഭാഗത്തിലെ ഏഴ് ഉപവിഭാഗം ബസുകളിലാണ് സൗജന്യ യാത്ര അനുവദിക്കുക. സാധാരണ ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ടൗൺ ടു ടൗൺ, ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, പോയിന്റ് ടു പോയിന്റ് ഓർഡിനറി, ഗ്രാമവണ്ടി സർവീസുകൾ എന്നിവ ഇതിൽ ഉൾപ്പെടും.
പദ്ധതി പ്രകാരം യാത്രയ്ക്ക് ദൂരപരിധിയുണ്ടാകില്ല. എന്നാൽ സിറ്റി ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ക്ലാസ് സർവീസുകൾ, ഉത്സവകാല പ്രത്യേക സർവീസുകൾ, വീക്കെൻഡ് അധിക സർവീസുകൾ, ബി.ടി.സി. സർവീസുകൾ, ചാർട്ടേഡ് ട്രിപ്പുകൾ എന്നിവയിൽ ആനുകൂല്യം ലഭിക്കില്ല.
സൗജന്യ യാത്ര ചെയ്യുന്ന എല്ലാ വനിതകൾക്കും നിർബന്ധമായും സീറോ ടിക്കറ്റ് നൽകും. ടിക്കറ്റിൽ യാത്ര ആരംഭിക്കുന്നതും അവസാനിക്കുന്നതുമായ സ്ഥലങ്ങൾ രേഖപ്പെടുത്തും. കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോൾ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ടിക്കറ്റുകൾ നൽകും. അധിക ലഗേജ് ഉണ്ടെങ്കിൽ ലഗേജ് ടിക്കറ്റ് എടുക്കേണ്ടതുമാണ്.
സ്ത്രീകളിൽ നിന്ന് പണം ഈടാക്കുകയോ സീറോ ടിക്കറ്റ് നൽകാതിരിക്കുകയോ ചെയ്താൽ ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കും. വനിതാ യാത്രക്കാരോട് മാന്യമായും സൗഹൃദപരമായും പെരുമാറണമെന്നും സുരക്ഷിതമായി കയറാനും ഇറങ്ങാനും സാഹചര്യം ഒരുക്കണമെന്നും ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
പദ്ധതി വിജയകരമായി നടപ്പാക്കുന്നതിനായി ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും പ്രത്യേക പരിശീലനം നൽകും. തിരക്കേറിയ റൂട്ടുകളിൽ അധിക സർവീസുകൾ ഏർപ്പെടുത്താനും ആവശ്യമായ ജീവനക്കാരെയും ബസുകളെയും ഉറപ്പാക്കാനും കെ.എസ്.ആർ.ടി.സി. നിർദേശം നൽകിയിട്ടുണ്ട്.






