തൃശൂർ: വാഹനത്തിൽ ചരക്കുകൾ കൊണ്ടുപോകുമ്പോൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ ഡ്രൈവർ പാലിക്കാതിരുന്നതാണ് കുട്ടനെല്ലൂരിലെ ദാരുണാപകടത്തിന് കാരണമായതെന്ന് ആരോപണം. അമ്മയ്ക്കായി പ്രഭാതഭക്ഷണം വാങ്ങാൻ പോയ മകൻ ഷെറിൻ ജോസഫിനാണ് അപകടത്തിൽ ജീവൻ നഷ്ടമായത്.
പിക്കപ്പ് വാനിൽ ഇരുമ്പുപൈപ്പുകൾ കയറുപയോഗിച്ച് മാത്രമാണ് കെട്ടിയിരുന്നത്. ഏകദേശം 8.2 അടി നീളമുള്ള വാഹനത്തിൽ 20 അടി നീളമുള്ള ഇരുമ്പുകമ്പികളാണ് കൊണ്ടുപോയിരുന്നത്. മിനുസമുള്ള പ്രതലമുള്ള കമ്പികൾ മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ വാഹനത്തിൽ കെട്ടിവെച്ചതും അപകടസാധ്യത വർധിപ്പിച്ചു.
തിരക്കേറിയ റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ ഏത് നിമിഷവും മറ്റ് വാഹനങ്ങളോ കാൽനടയാത്രക്കാരോ റോഡ് മുറിച്ചുകടക്കാൻ സാധ്യതയുണ്ട്. ഇത്തരം സാഹചര്യത്തിൽ വാഹനത്തിന് പുറത്തേക്ക് നീണ്ടുനിൽക്കുന്ന കമ്പികൾ സുരക്ഷിതമായി ഉറപ്പിക്കാതെ കൊണ്ടുപോകുന്നത് ഗുരുതരമായ അപകടങ്ങൾക്ക് വഴിവെക്കാം.
പിക്കപ്പ് വാഹനങ്ങളിൽ നീളമേറിയ ഇരുമ്പുകമ്പികൾ ഉൾപ്പെടെയുള്ള ചരക്കുകൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ കൊണ്ടുപോകുന്നത് അതീവ അപകടകരമാണെന്നാണ് വിലയിരുത്തൽ. മോട്ടോർ വാഹന നിയമങ്ങളും സുരക്ഷാ ചട്ടങ്ങളും കർശനമായി പാലിക്കേണ്ടതിന്റെ ആവശ്യകതയും സംഭവം വീണ്ടും ഉയർത്തിക്കാട്ടുന്നു.
തൃശ്ശൂർ ഉൾപ്പെടെയുള്ള തിരക്കേറിയ നഗരമേഖലകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ചരക്കുനീക്കം തുടരുന്നത് അപകടസാധ്യത വർധിപ്പിക്കുന്ന സാഹചര്യത്തിൽ പരിശോധനയും നിയമനടപടികളും ശക്തമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
മോട്ടോർവാഹനവകുപ്പ് നൽകുന്ന നിർദേശങ്ങൾ
മാരകമായ അപകടങ്ങൾ ഒഴിവാക്കാൻ വണ്ടികളിൽ നീളമുള്ള ഇരുമ്പുപൈപ്പുകളോ കമ്പികളോ കയറ്റുമ്പോൾ മോട്ടോർ വാഹനവകുപ്പ് നിർദേശിക്കുന്ന പ്രധാന സുരക്ഷാ മുൻകരുതലുകൾ.
- ലോക്ക് ബോക്‌സ് അല്ലെങ്കിൽ പൈപ്പ് കാരിയർ ഉപയോഗിക്കുക
ഇത്തരം നീളമുള്ള പൈപ്പുകൾ കൊണ്ടുപോകാൻ വണ്ടിയുടെ മുകളിൽ ഇരുമ്പുകൊണ്ട് നിർമ്മിച്ച, മുൻപിലും പിന്നിലും അടച്ചുറപ്പുള്ള ലോക്ക് ബോക്‌സുകൾ ഘടിപ്പിക്കണം. ഇത് പെട്ടെന്ന് ബ്രേക്കിട്ടാലും പൈപ്പുകൾ മുന്നോട്ടോ പിന്നോട്ടോ തെന്നിമാറുന്നത് പൂർണമായും തടയും.
- ശരിയായ വടവും ബെൽറ്റും ഉപയോഗിക്കുക
പൈപ്പുകൾ വെറുതെ വടംകൊണ്ട് കെട്ടുന്നതിനുപകരം, മെക്കാനിക്കൽ ലോക്കിങ് ഉള്ള റാച്ചെറ്റ് ബെൽറ്റുകൾ ഉപയോഗിച്ച് വണ്ടിയുടെ ബോഡിയുമായി ഉറപ്പിച്ചുനിർത്തണം. പൈപ്പുകൾ ഒരുമിച്ച് ചേർത്തുവെച്ച് മുന്നിലും മധ്യത്തിലും പിന്നിലും ശക്തമായി മുറുക്കിക്കെട്ടണം.
- വലിയ വാഹനങ്ങൾ തിരഞ്ഞെടുക്കണം
20 അടി നീളമുള്ള പൈപ്പുകൾ കൊണ്ടുപോകാൻ ചെറിയ വണ്ടികൾ ഒഴിവാക്കണം. ഇതിനായി 20 അടി നീളമുള്ള കാർഗോ ബോഡിയുള്ള വലിയ ട്രക്കുകൾ മാത്രം ഉപയോഗിക്കുക. സാധനങ്ങൾ വണ്ടിയുടെ ബോഡിക്കുള്ളിൽത്തന്നെ ഒതുങ്ങിനിൽക്കണം.
- കൃത്യമായ വേഗവും ഡ്രൈവിങ്ങും
ഇത്തരം സാധനങ്ങൾ കയറ്റിയ വണ്ടികൾ അതിവേഗത്തിൽ ഓടിക്കാൻ പാടില്ല. മുൻപിലുള്ള വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കണം. പെട്ടെന്ന് ബ്രേക്കിടേണ്ടിവരുന്ന സാഹചര്യങ്ങൾ ഡ്രൈവർ മുൻകൂട്ടിക്കണ്ട് വേഗം കുറയ്ക്കണം.
- മുന്നറിയിപ്പ് അടയാളങ്ങൾ
നിയമപരമായ പരിധിക്കുള്ളിൽനിന്നാണെങ്കിലും സാധനങ്ങൾ നേരിയ രീതിയിൽ പുറത്തേക്ക് നിൽക്കുന്നുണ്ടെങ്കിൽ പകൽ ചുവന്ന തുണിയും രാത്രിയിൽ ചുവന്ന റിഫ്‌ലക്ടീവ് ടേപ്പോ ലൈറ്റോ നിർബന്ധമായും പൈപ്പിന്റെ അറ്റത്ത് വെച്ചിരിക്കണം. ഇത്തരം സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നിയമനടപടിയെടുക്കാം.












