മലപ്പുറം: പ്രവാസികളെ എന്നും ചേർത്തുപിടിക്കുന്ന സമീപനമാണ് എൽഡിഎഫ് സർക്കാരുകൾ സ്വീകരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറം ജില്ലയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽഡിഎഫ് പ്രവാസിക്ഷേമത്തിനായി മുൻതൂക്കം നൽകിയപ്പോൾ യുഡിഎഫ് എന്നും പ്രവാസി വിരുദ്ധ നിലപാടാണ് സ്വീകരിച്ചതെന്ന് അനുഭവം തെളിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഏറ്റവും കൂടുതൽ പ്രവാസികളുള്ള ജില്ലയാണ് മലപ്പുറം.
ക്ഷേമപദ്ധതികളുടെ തുടക്കം എൽഡിഎഫിലൂടെയായിരുന്നു. രാജ്യത്ത് ആദ്യമായി പ്രവാസികൾക്കായി ക്ഷേമനിധി ഏർപ്പെടുത്തിയത് 1996ലെ എൽഡിഎഫ് സർക്കാരാണ്. അതേ കാലയളവിലാണ് നോർക്ക (NORKA) രൂപീകരിച്ചതും. 2009ൽ പ്രവാസി ക്ഷേമബോർഡ് നിലവിൽ വന്നു. 2009-11 കാലത്ത് 1.1 ലക്ഷം മാത്രമായിരുന്ന ക്ഷേമനിധി അംഗങ്ങളുടെ എണ്ണം ഇന്ന് 7.9 ലക്ഷമായി ഉയർന്നു.
എൽഡിഎഫ് സർക്കാർ മുൻകൈയ്യെടുത്ത് രൂപീകരിച്ച ലോക കേരള സഭ പ്രവാസികളുടെ പൊതുവേദിയായി മാറി. ഇതിലൂടെ ലഭിച്ച നിർദ്ദേശങ്ങൾ മുൻനിർത്തിയാണ് നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ്, പ്രവാസി മിഷൻ എന്നിവ നടപ്പാക്കിയത്. നോർക്ക ഐഡി ഉള്ള പ്രവാസികൾക്ക് 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസും ലഭ്യമാക്കുന്ന സമഗ്ര പദ്ധതിയാണ് നോർക്ക കെയർ.
തിരികെയെത്തുന്ന പ്രവാസികളുടെ സാമ്പത്തിക പുനരധിവാസത്തിനും സംരംഭകത്വ പ്രോത്സാഹനത്തിനുമായാണ് പ്രവാസി മിഷൻ ആരംഭിച്ചത്. സാന്ത്വനം പദ്ധതിയിലൂടെ 2016 മുതൽ 35,580 കുടുംബങ്ങൾക്ക് 212 കോടി രൂപ ധനസഹായം നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.






