പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ഏറ്റവും കൂടുതൽ ഉറ്റുനോക്കുന്ന നിയോജക മണ്ഡലമാണ് പത്തനംതിട്ട. കഴിഞ്ഞ തിരഞ്ഞെടുപ്പിന് ഒരു സീറ്റ് പോലും നേടാനാവാതെ യുഡിഫ് പരാജയപ്പെട്ടിരുന്നു. എന്നാൽ ഇത്തവണ പത്തനംതിട്ട ജില്ലയിലെ അഞ്ചു മണ്ഡലങ്ങളും യുഡിഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞിരുന്നു. അതിന് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് പത്തനംതിട്ടയിലെ കോന്നി മണ്ഡലത്തിലെ എൽഡിഫ് സ്ഥാനാർത്ഥി ജനീഷ് കുമാർ.
ജില്ലയിലെ അഞ്ച് സീറ്റുകളും യുഡിഎഫ് നേടുമെന്ന പ്രതിപക്ഷ നേതാവിന്‍റെ അവകാശവാദം വെറും സ്വപ്നം മാത്രമാണെന്നും, തോൽവിക്ക് പിന്നാലെ സതീശന് വനവാസത്തിനായി കോന്നിയിലേക്ക് വരാമെന്നും ജനീഷ് കുമാർ പരിഹസിച്ചു. ശ്രീരാമചന്ദ്രന്‍റെ വനവാസകാലത്തെ സ്മരണകളുറങ്ങുന്ന മണ്ണാണ് കോന്നിയെന്നും അവിടെ വനവാസത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉണ്ടെന്നും എംഎൽഎ കൂട്ടിച്ചേർത്തു. ശ്രീരാമനൊപ്പം ലക്ഷ്മണൻ പോയതുപോലെ, കൂട്ടിന് എറണാകുളം ഡിസിസി പ്രസിഡന്‍റിനെയും അങ്ങേയ്ക്ക് ഒപ്പം കൂട്ടാവുന്നതാണ് എന്നും പരിഹസിച്ചു.




