തിരുവനന്തപുരം: കോർപ്പറേഷനിൽ പട്ടികജാതി വിഭാഗത്തിലെ വനിതകൾക്കായുള്ള സ്വയംതൊഴിൽ വായ്പ സബ്‌സിഡിയിൽ വലിയ തട്ടിപ്പ് നടത്തിയ കേസിൽ മുൻ എസ്.സി. പ്രമോട്ടർ എസ്. സിന്ധുവിനെ (55) വിജിലൻസ് അറസ്റ്റ് ചെയ്തു.
2021-22 സാമ്പത്തിക വർഷത്തിലെ പദ്ധതിയിൽനിന്ന് 75 ലക്ഷം രൂപ തട്ടിയെടുത്തതാണ് കേസ്. സംരംഭക ഗ്രൂപ്പുകൾക്ക് സബ്‌സിഡി നൽകിയതായി വ്യാജ രേഖകൾ തയ്യാറാക്കി പണം സ്വന്തമാക്കിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഈ തുക സിന്ധുവിന്റെ സ്വകാര്യ സ്ഥാപനത്തിന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയിരുന്നു.
ഇതുകൂടാതെ, പട്ടികജാതി വനിതകൾക്കുള്ള പദ്ധതിയിൽ 1.26 കോടി രൂപയും, ജനറൽ വിഭാഗം വനിതകളുടെ പദ്ധതികളിൽ 1.14 കോടി രൂപയും 3.57 കോടി രൂപയും തട്ടിയെടുത്ത കേസുകളിലും സിന്ധു പ്രതിയാണ്. വർഷങ്ങളായി സഹകരണ സംഘങ്ങളെ മറയാക്കി വലിയ സംഘം ചേർന്നാണ് തട്ടിപ്പ് നടത്തിയതെന്നാണ് വിവരം. ഗുണഭോക്താക്കൾ നൽകിയ സർട്ടിഫിക്കറ്റുകൾ ശേഖരിച്ച് തിരിമറി നടത്തി വ്യാജ രേഖകൾ ഉണ്ടാക്കിയായിരുന്നു പണം തട്ടിയത്. ഓഡിറ്റ് പരിശോധനയ്ക്കിടെ ജാതി സർട്ടിഫിക്കറ്റുകളിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്.
ആദ്യമായി മ്യൂസിയം പോലീസ് കേസെടുത്ത ശേഷം വിജിലൻസിന് കൈമാറിയിരുന്നു. പിന്നീട് വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് പ്രതിയെ അറസ്റ്റ് ചെയ്തു. സിന്ധുവിനെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.




