കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തെത്തുമ്പോൾ കുന്ദമംഗലത്ത് രാഷ്ട്രീയ രംഗം കുതിച്ചുയരുന്നു. മുന്നണികൾ എല്ലാം സ്ഥാനാർഥി പ്രഖ്യാപനങ്ങളിലും പ്രചാരണങ്ങളിലും തിരക്കിലായിക്കഴിഞ്ഞു. താൻ വിശ്വസിക്കുന്ന മുന്നണിക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ മുഴുകി സമയം കണ്ടെത്തുന്ന പ്രവർത്തകരുടെ കൂട്ടായ സാന്നിധ്യം ഈ പ്രദേശത്ത് പ്രത്യേക ശ്രദ്ധേയമാണ്. മുന്നണികളും പാർട്ടികളും വ്യത്യസ്തമായിരുന്നാലും ഇവരിലെ സൗഹൃദം കളയാത്ത രാഷ്ട്രീയ സംസ്കാരമാണ് ഇവിടെ കാണുന്നത്.
കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ മുന്നിലുള്ള സുരേട്ടന്റെ ചായകട നാളുകളായി രാഷ്ട്രീയ കൂടിക്കാഴ്ചകളുടെയും രസകരമായ സംവാദങ്ങളുടെയും പ്രധാന വേദിയായി മാറിയിട്ടുണ്ട്. ചായയും ചർച്ചകളും ചേർന്ന ഈ സായാഹ്നങ്ങൾ തദ്ദേശ രാഷ്ട്രീയത്തിന്റെ തപാൽപ്പുര പോലെയാണ്.വോട്ടർമാരുടെ പ്രതീക്ഷകളും വികസന ചർച്ചകളും സ്ഥാനാർഥി പ്രഖ്യാപനത്തിലെ സംതൃപ്തിയും അസന്തൃപ്തിയും—എല്ലാം സുരേട്ടന്റെ കടയിലെ ചർച്ചകൾക്ക് ചൂടേകുന്നു. പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, വ്യാപാരികൾ, സാംസ്കാരിക പ്രവർത്തകർ, പത്രപ്രവർത്തകർ, യുവ പ്രവർത്തകർ തുടങ്ങി നിരവധി പേരാണ് ഇവിടെ സ്ഥിരമായി എത്തുന്നത്.
ഇത്തവണ കുന്ദമംഗലത്തെ തദ്ദേശ പോരിന് കൂടുതൽ പ്രാധാന്യമുണ്ട്. തിരഞ്ഞെടുപ്പ് തദ്ദേശതലത്തിലുള്ളതായിരിക്കുമ്പോഴും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എല്ലാ മുന്നണികളും ശക്തി തെളിയിക്കാൻ ഇറങ്ങുകയാണ്. തുടർവിജയങ്ങളുടെ ആത്മവിശ്വാസത്തിൽ എൽഡിഎഫ് മുന്നേറുമ്പോൾ, നഷ്ടപ്പെട്ട നില വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫും ബിജെപിയും മറ്റ് പാർട്ടികളും.




