ന്യൂ ഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് ലോക്പോൾ സർവേ പ്രവചിക്കുന്നു. യുഡിഎഫിന് 77 മുതൽ 81 സീറ്റുകൾ വരെ ലഭിക്കാമെന്നാണ് കണക്ക്. എൽഡിഎഫിന് 58 മുതൽ 62 സീറ്റുകൾ വരെ ലഭിക്കുമെന്നും സർവേ പറയുന്നു. എൻഡിഎയ്ക്ക് പരമാവധി 1 മുതൽ 2 സീറ്റുകളിൽ വിജയസാധ്യതയുണ്ടെന്നും വിലയിരുത്തൽ.
മാർച്ച് 16 മുതൽ 31 വരെ സംസ്ഥാനത്തെ 36,400 പേരുടെ അഭിപ്രായം ശേഖരിച്ചാണ് സർവേ നടത്തിയതെന്ന് ലോക്പോൾ വ്യക്തമാക്കുന്നു.
വടക്കൻ, മധ്യകേരള മേഖലകളിൽ യുഡിഎഫിന് മേൽക്കൈ ഉണ്ടാകുമെന്നാണ് കണ്ടെത്തൽ. അതേസമയം തെക്കൻ കേരളത്തിൽ എൽഡിഎഫിന് മുൻതൂക്കം ലഭിക്കുമെന്നും പറയുന്നു. എൻഡിഎയ്ക്ക് വിജയസാധ്യതയുള്ള രണ്ട് സീറ്റുകളും തെക്കൻ കേരളത്തിലായിരിക്കുമെന്നാണ് സൂചന.
ശബരിമല സ്വർണകൊള്ള കേസ് എൽഡിഎഫിന്റെ വിശ്വാസ്യതയെ ബാധിച്ചതായും സർവേ വിലയിരുത്തുന്നു. മുൻപ് കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ചതും ലോക്പോൾ സർവേയ്ക്ക് ശ്രദ്ധ നേടിക്കൊടുത്തിരുന്നു.




