കൊച്ചി: പ്രവാസി മലയാളികൾക്ക് വിഷു ആഘോഷത്തിനായി ഗൾഫ് രാജ്യങ്ങളിൽ ഭക്ഷ്യലഭ്യത ഉറപ്പാക്കുന്നതിനായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ നേതൃത്വത്തിൽ പ്രത്യേക കാർഗോ വിമാനങ്ങളിലൂടെ പഴം–പച്ചക്കറി കയറ്റുമതി ആരംഭിച്ചു.
ലുലു ഫെയർ എക്സ്പോർട്ടിന്റെ നേതൃത്വത്തിലാണ് വിഷുവിനോടനുബന്ധിച്ചുള്ള കാർഷിക ഉൽപ്പന്നങ്ങളുടെ കയറ്റുമതി നടക്കുന്നത്. ആകെ 3200 ടൺത്തിലധികം പഴം–പച്ചക്കറികൾ വിവിധ കാർഗോ, യാത്രാ വിമാനങ്ങളിലൂടെ ഗൾഫ് രാജ്യങ്ങളിലേക്ക് അയയ്ക്കുന്നുണ്ട്.
ഇന്നലെ രാവിലെ 11.45ന് കുവൈത്ത് എയർവെയ്സിന്റെ പ്രത്യേക കാർഗോ വിമാനം 50 ടൺ കാർഷിക ഉൽപ്പന്നങ്ങളുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടു. തുടർന്ന് വൈകിട്ട് 8ന് നാഷണൽ എയർവെയ്സിന്റെ പ്രത്യേക വിമാനത്തിൽ 100 ടൺ ഉൽപ്പന്നങ്ങൾ കൂടി കയറ്റി അയച്ചു. എമിറേറ്റ്സ്, ഇത്തിഹാദ് ഉൾപ്പെടെയുള്ള സർവീസുകൾ വഴിയും കയറ്റുമതി തുടരുന്നു.
യുഎഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഭക്ഷ്യലഭ്യതയും വിലസ്ഥിരതയും ഉറപ്പാക്കുകയാണ് ലക്ഷ്യം. വിഷു സദ്യയ്ക്കും വിഷുക്കണി ഒരുക്കുന്നതിനും ആവശ്യമായ വാഴയില, കണി വെള്ളരി, കണിക്കൊന്ന ഉൾപ്പെടെയുള്ള എല്ലാ കാർഷിക വിഭവങ്ങളും സ്റ്റോറുകളിൽ ലഭ്യമാണെന്ന് ലുലു അറിയിച്ചു.
വിഷുവിനോട് അനുബന്ധിച്ച് ഉൽപ്പന്നങ്ങളുടെ ലഭ്യതയിൽ ആശങ്ക വേണ്ടെന്നും ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും എം.എ. യൂസഫലി നേരത്തെ വ്യക്തമാക്കിയിരുന്നു.




