മലപ്പുറം: മലപ്പുറം തിരുവാലി എറിയാട് കണ്ടമംഗലത്ത് തോട്ടിലെ ശക്തമായ ഒഴുക്കിൽപ്പെട്ട് രണ്ടര വയസുകാരൻ മരിച്ചു. ആലപ്പുഴയിൽ നിന്ന് മാതാവിന്റെ വീട്ടിലേക്ക് എത്തിയ അബ്ദുൽ മുനീറിന്റെ മകൻ അബ്ദുൽ മുഹൈനി ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. കുട്ടി തോട്ടിൽ വീണ് ഒഴുക്കിൽപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടെങ്കിലും സ്ലാബ് മൂടിയ തോടായതിനാൽ ഉടൻ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. ഫയർഫോഴ്‌സും നാട്ടുകാരും നടത്തിയ മണിക്കൂറുകളായുള്ള തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.
ഇതിനിടെ, കോട്ടയം വാകത്താനം ചക്കൻചിറയിൽ വെള്ളക്കെട്ടിൽ വീണ് 11 വയസുകാരൻ മരിച്ചു. കാട്ടാമ്പാക്കിൽ ഷിജുവിന്റെ മകൻ മിലൻ കെ. ഷിജുവാണ് മരിച്ചത്. ജൽ ജീവൻ മിഷൻ പദ്ധതിയുടെ വാട്ടർ ടാങ്കിനായി കുഴിച്ച കുഴിയിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ വീണാണ് അപകടമുണ്ടായത്. സഹോദരിക്കൊപ്പം കുളിക്കുന്നതിനിടെയാണ് കുട്ടി വെള്ളത്തിൽ താഴ്ന്നുപോയതെന്നാണ് വിവരം.
മലപ്പുറം കൊണ്ടോട്ടിയിലും നാല് വയസുകാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു. മേലേപ്പറമ്പ് മങ്ങാട്ടുപറമ്പ് അബ്ദുൽ ഹമീദിന്റെ മകൻ ആദം ഐമനാണ് മരിച്ചത്. തോട്ടിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം, സംസ്ഥാനത്തെ മഴക്കെടുതി സാഹചര്യം സർക്കാർ വിലയിരുത്തി. ദുരിതബാധിത ജില്ലകളിൽ ബന്ധപ്പെട്ട മന്ത്രിമാർ ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏകോപിപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. വിവിധ ജില്ലകളിലെ കളക്ടർമാർക്ക് അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സജ്ജരാകാനും നിർദേശം നൽകി.
തിരുവനന്തപുരം മുതലപ്പൊഴിയിൽ കാണാതായ രണ്ട് പേർക്കായി കോസ്റ്റ് ഗാർഡും മറൈൻ എൻഫോഴ്‌സ്‌മെന്റ് സംഘവും തിരച്ചിൽ തുടരുകയാണ്.


