മലപ്പുറം: പാകിസ്ഥാൻ പരാമർശം വഴി താനൂരിനെ അപമാനിച്ചുവെന്ന് ആരോപിച്ച് യുഡിഎഫ് സ്ഥാനാർത്ഥി പി.കെ. നവാസ് രംഗത്ത്. താനൂരിലെ ജനങ്ങളെയാണു മന്ത്രി വി. അബ്ദുറഹ്മാൻ അപമാനിച്ചതെന്നും, ഇതിന് ഇടതുപക്ഷത്തിന് തിരിച്ചടി ഉണ്ടാകുമെന്നും നവാസ് പറഞ്ഞു. പാക്കിസ്ഥാനെന്ന പദം എന്തുകൊണ്ടാണ് ഉപയോഗിച്ചതെന്നും, ബംഗ്ലാദേശോ ഓസ്ട്രേലിയയോ പറയാതിരുന്നതെന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. നരേന്ദ്ര മോദിയും അമിത് ഷായും ബിജെപിയും ഉപയോഗിച്ച രീതിയിലുള്ള ഭാഷയാണ് ഇടതുപക്ഷ മന്ത്രി ഉപയോഗിച്ചതെന്നും, ഇത് ഒരു ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തുള്ള ആളിൽ നിന്ന് പ്രതീക്ഷിക്കാനാകാത്തതാണെന്നും നവാസ് ആരോപിച്ചു.
അതേസമയം, വിവാദ പരാമർശത്തിൽ വിശദീകരണവുമായി വി. അബ്ദുറഹ്മാൻ രംഗത്തെത്തി. തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. തിരൂരിലെ തെരഞ്ഞെടുപ്പ് മത്സരം ഇന്ത്യ–പാകിസ്ഥാൻ മത്സരത്തിനെപ്പോലെയാണെന്ന ഉപമ മാത്രമാണ് ഉദ്ദേശിച്ചതെന്നും, ഇതിനെ ലീഗ് തെറ്റായി പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടതുപക്ഷം കൂട്ടായ നേതൃത്വത്തിലാണെന്നും, അതിന്റെ ഭാഗമായി തന്റെ ചിത്രം പ്രചാരണത്തിൽ വരുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം വ്യക്തമാക്കി. ലീഗ് പരാജയഭീതിയിലാണെന്നും അദ്ദേഹം വിമർശിച്ചു.
താനൂരിൽ നടന്ന രണ്ട് തെരഞ്ഞെടുപ്പ് “മാച്ചുകൾ” പാകിസ്ഥാനിൽ നടന്നതുപോലെയാണെന്നും, രണ്ടിലും അവർ തോറ്റുവെന്നും, ഇനി മൂന്നാമത്തെ മത്സരം “ഹോം ഗ്രൗണ്ടിൽ” നടക്കുമെന്നുമായിരുന്നു അബ്ദുറഹ്മാന്റെ വിവാദ പരാമർശം.
ഇതിനിടെ, വി. അബ്ദുറഹ്മാനെതിരെ വ്യാജ പ്രചാരണം നടത്തുന്നതായി ആരോപിച്ച് എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി. അബ്ദുറഹ്മാന്റെ ഏജന്റായ അഡ്വ. പി. ഹംസക്കുട്ടിയാണ് പരാതി നൽകിയത്. താനൂർ ബോട്ടപകടത്തിന്‍റെ ഉത്തരവാദിത്വം അബ്ദുറഹ്മാനാണെന്ന തരത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി തെറ്റായ പ്രചാരണം നടത്തുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ഇത്തരത്തിലുള്ള പ്രചാരണങ്ങൾ മാതൃക പെരുമാറ്റച്ചട്ട ലംഘനമാണെന്നും, അവ നീക്കം ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.




