തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ ഇടമലക്കുടിയിൽ ഗോത്രനിവാസികൾക്ക് നൽകാനുള്ള റേഷൻ സാധനങ്ങൾ കാണാതായ സംഭവത്തിൽ രണ്ട് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. ദേവികുളം താലൂക്ക് സപ്ലൈ ഓഫീസറായിരുന്ന സഞ്ജയ് നാഥും മുൻ റേഷനിങ് ഇൻസ്പെക്ടർ ഇ. ജയകുമാറുമാണ് നടപടി നേരിട്ടത്.
വിജിലൻസ് അന്വേഷണത്തിൽ ഇവർക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തി. ഇടമലക്കുടിയിലെ സൊസൈറ്റിക്കുടി, വെള്ളവരക്കുടി എന്നീ റേഷൻ കടകളിൽ ക്രമക്കേട് നടന്നതായി കണ്ടെത്തി. ഇവ ഗിരിജൻ സർവീസ് സഹകരണസംഘത്തിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. പ്രാഥമിക അന്വേഷണത്തിൽ അരിയും പഞ്ചസാരയും ഉൾപ്പെടെ ഏകദേശം 65 മെട്രിക് ടൺ സാധനങ്ങളുടെ കുറവ് കണ്ടെത്തിയിരുന്നു. ഭക്ഷ്യസാധനങ്ങൾ എത്തിയതും വിതരണം ചെയ്തതുമായ രേഖകൾ കടകളിൽ ഇല്ലായിരുന്നു. രജിസ്റ്ററുകളും സൂക്ഷിച്ചിരുന്നില്ല.
സംസ്ഥാന ഭക്ഷ്യ കമ്മീഷൻ നടത്തിയ അന്വേഷണത്തിലും ക്രമക്കേട് സ്ഥിരീകരിച്ചു. റേഷൻ വിതരണം ശരിയായി നടക്കുന്നില്ലെന്ന കാര്യത്തിൽ ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കാത്തതും കണ്ടെത്തി. ഇതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്. കൂടാതെ ബന്ധപ്പെട്ട രണ്ട് റേഷൻ കടകളുടെയും ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ദേവികുളം താലൂക്ക് സപ്ലൈ ഓഫീസറുടെ ചുമതല താത്കാലികമായി മറ്റൊരു ഉദ്യോഗസ്ഥന് നൽകി. ഇടമലക്കുടിയിലെ റേഷൻ കടകളുടെ ചുമതല സമീപത്തെ മറ്റൊരു കട ഉടമയ്ക്ക് കൈമാറിയിട്ടുണ്ട്.






