പത്തനംതിട്ട: അടഞ്ഞുകിടന്നിരുന്ന വീട്ടിൽ നിന്ന് 25 പവനോളം സ്വർണം മോഷ്ടിച്ച കേസിൽ സമീപവാസിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുശേരി പന്നിക്കോട്ട് മോൻ പി. കുര്യാക്കോസ് (41) ആണ് പിടിയിലായത്. പുതുശേരി പ്ലാക്കോട്ട് ഷാജി പി. അലക്സിന്റെ വീട്ടിലാണ് മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും ലോക്കറും ഉൾപ്പെടെ കവർച്ച നടത്തി. വീടിന്റെ മേൽക്കൂര കുത്തിത്തുറന്ന് അകത്ത് കയറിയാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
മോഷണസമയത്ത് വീട്ടുടമയും ഭാര്യയും കുവൈത്തിലായിരുന്നു. മക്കൾ കഴിഞ്ഞ മാസം 19ന് വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് നായ പ്രതിയുടെ വീട്ടിനടുത്തേക്ക് മണം പിടിച്ചെത്തിയെങ്കിലും തുടക്കത്തിൽ വ്യക്തമായ തെളിവുകൾ ലഭിച്ചിരുന്നില്ല.
മോഷണത്തിനൊപ്പം വിലപിടിപ്പുള്ള രേഖകളും സിസിടിവി ഡിവിആറും നഷ്ടമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സ്വർണം കവർന്ന ശേഷം ഉപേക്ഷിച്ച ലോക്കർ മണിമലയാറ്റിൽ നിന്ന് കണ്ടെത്തി. സ്കൂബ ടീം എത്തിയാണ് ലോക്കർ പുറത്തെടുത്തത്. പോലീസ് പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.




