തിരുവനന്തപുരം: നെട്ടയം മലമുകളിൽ സിപിഎം, ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം. സംഭവം അക്രമത്തിലേക്കും പോലീസിന് നേരെയുണ്ടായ കല്ലേറിലേക്കും ലാത്തിച്ചാർജിലേക്കും നീങ്ങി. കല്ലേറിൽ ഒരു പോലീസുകാരന് പരിക്കേറ്റു. ബന്ധുക്കളും അയൽക്കാരുമായ സുനിലും ബിനുവും തമ്മിലുണ്ടായ തർക്കമാണ് സംഭവത്തിന് തുടക്കമായത്. ഒരു പെൺകുട്ടിയെ അസഭ്യം പറഞ്ഞുവെന്ന പരാതിയുമായി ബന്ധപ്പെട്ട് സുനിൽ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ സന്ദർശിച്ച് മടങ്ങുമ്പോൾ മലമുകളിൽ ഒരു സംഘം തടഞ്ഞ് മർദിച്ചു.
പരിക്കേറ്റ സുനിലിനെ പേരൂർക്കട ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ സംഭവത്തിൽ ബിജെപി സുനിലിനെ പിന്തുണച്ച് രംഗത്തെത്തുകയും സിപിഎം എതിർപ്പുമായി രംഗത്തെത്തുകയും ചെയ്തു. വൈകീട്ട് ഇരുവിഭാഗവും മലമുകൾ ജംഗ്ഷനിൽ ഒത്തുകൂടിയതോടെ പോലീസ് സ്ഥലത്തെത്തി. ജനക്കൂട്ടത്തെ ഓടിക്കാൻ പോലീസ് ലാത്തിച്ചാർജ് നടത്തി. ഇതിനിടെ സ്ഥലത്തുണ്ടായിരുന്നവർ പോലീസിനുനേരെ കല്ലെറിഞ്ഞു. കല്ലേറിൽ സി.പി.ഒ ദീപുവിന് പരിക്കേറ്റു. ഇയാളെയും പേരൂർക്കട ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഘർഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് ശക്തമായ പോലീസ് സുരക്ഷ തുടരുന്നു. രാത്രി വൈകിയും പോലീസ് നിരീക്ഷണം തുടരുകയാണ്. പിന്നീട് ബിജെപി-ആർഎസ്എസ് പ്രവർത്തകർ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനു മുന്നിൽ എത്തി പ്രതിഷേധിക്കുകയും ചെയ്തു.






