ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച ശേഷം നവജാത ശിശുവിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞ സംഭവത്തിൽ നിർണായക വഴിത്തിരിവ്. കുഞ്ഞിനെ വേണ്ടെന്ന നിലപാടിലായിരുന്ന 19കാരിയായ അമ്മ ഇപ്പോൾ കുഞ്ഞിനെ തിരികെ വേണമെന്ന ആവശ്യവുമായി രംഗത്തെത്തി.
കുഞ്ഞിനെ ഏറ്റെടുക്കുന്നതിനായി ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി) അധികൃതർ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയപ്പോഴാണ് യുവതി ഈ ആവശ്യം ഉന്നയിച്ചത്. പ്രസവശേഷമുള്ള ആദ്യ ദിവസങ്ങളിൽ കുഞ്ഞിനെ വേണ്ടെന്ന കർശന നിലപാടിലായിരുന്ന യുവതി, തുടർച്ചയായ കൗൺസലിംഗിനൊടുവിലാണ് നിലപാട് മാറ്റിയത്.
എന്നാൽ നവജാത ശിശുവിനെ കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിയായതിനാൽ കുഞ്ഞിനെ ഉടൻ അമ്മയ്ക്ക് കൈമാറുന്നതിന് നിയമപരവും സാങ്കേതികവുമായ തടസ്സങ്ങളുണ്ടെന്ന് സിഡബ്ല്യുസി അധികൃതർ അറിയിച്ചു. ഇതിനെ തുടർന്ന് കുഞ്ഞിനെ താൽക്കാലിക സംരക്ഷണത്തിനായി സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ജില്ലയിലെ അംഗീകൃത ദത്തെടുക്കൽ കേന്ദ്രമായ മണ്ണഞ്ചേരി ശിശുവികാസം ഭവനിലേക്ക് മാറ്റി.
ആദ്യഘട്ടത്തിൽ ചൈൽഡ് ലൈൻ കൗൺസിലർമാരുമായി സഹകരിക്കാൻ യുവതി തയ്യാറായിരുന്നില്ല. പിന്നീട് നടത്തിയ കൗൺസലിംഗിലാണ് സംഭവം സംബന്ധിച്ച് വിശദമായി സംസാരിക്കാനും കുഞ്ഞിനെ തിരികെ വേണമെന്ന ആഗ്രഹം പ്രകടിപ്പിക്കാനും അവർ തയ്യാറായത്.
താൻ ഗർഭിണിയാണെന്ന കാര്യം മുമ്പ് അറിയില്ലായിരുന്നുവെന്നാണ് യുവതി സിഡബ്ല്യുസിക്ക് നൽകിയ മൊഴി. എറണാകുളത്ത് പഠനത്തിനൊപ്പം ജോലി ചെയ്യുകയായിരുന്ന യുവതി, അവിടെ പരിചയപ്പെട്ട ഇതരസംസ്ഥാന സ്വദേശിയായ യുവാവുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും എന്നാൽ അടുത്തകാലത്തായി ബന്ധമില്ലെന്നും പറഞ്ഞു. താൻ ഗർഭിണിയായതോ പ്രസവിച്ചതോ യുവാവ് അറിഞ്ഞിട്ടുണ്ടാകില്ലെന്നാണ് യുവതിയുടെ വിശദീകരണം.
മാനഹാനി ഭയന്നാണ് കുഞ്ഞിനെ ഉപേക്ഷിക്കാൻ ശ്രമിച്ചതെന്നാണ് പൊലീസിന്റെ എഫ്‌ഐആറിൽ പറയുന്നത്. സംഭവത്തിൽ യുവതിക്കെതിരെ വധശ്രമക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.






