കോട്ടയം: പാലാ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താൻ കേരള കോൺഗ്രസിനൊപ്പം ചേർന്നു എന്ന പ്രചാരണം തികച്ചും അടിസ്ഥാനരഹിതമാണെന്ന് കൊട്ടാരമറ്റം വാർഡ് കൗൺസിലർ ബിജു മാത്യൂസ്. താൻ എന്നും കോൺഗ്രസിനൊപ്പം തന്നെയാണെന്നും പാർട്ടിയുടെ ആത്മാഭിമാനം പണയം വയ്ക്കാത്ത നിലപാടാണ് എന്നും സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് താൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് നോമിനേഷൻ നൽകിയത്. നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തി എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കുമെന്നതിനാലാണ് ഈ വകുപ്പ് ആവശ്യപ്പെട്ടതെന്നും മണ്ഡലം പ്രസിഡന്റ് തോമസുകുട്ടി നെച്ചിക്കാട്ടിന്റെ നിർദ്ദേശപ്രകാരമാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ ഒമ്പതേകാലോടെയാണ് മണ്ഡലം കമ്മിറ്റിയുടെ തീരുമാനം വന്നതെന്നും അതുകൊണ്ടാണ് നോമിനേഷൻ നൽകാൻ വൈകിയതെന്നും ബിജു മാത്യൂസ് വിശദീകരിച്ചു. ഈ കാലതാമസം പലരിലും അനാവശ്യമായ ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കിയിട്ടുണ്ടാകാം. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റിയിൽ കോൺഗ്രസ് പ്രതിനിധി വരുന്നത് തടയാൻ എൽ.ഡി.എഫ് തന്ത്രപൂർവ്വം തങ്ങൾ നാലുപേരെയും വോട്ട് ചെയ്ത് വിജയിപ്പിക്കുകയായിരുന്നു. സമാനമായ രീതിയിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് ജോസിൻ ബിനോയെ വിജയിപ്പിക്കുന്നതിൽ യു.ഡി.എഫും പങ്കുവഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പാർട്ടി തീരുമാനങ്ങൾ ലംഘിക്കുകയോ കോൺഗ്രസിന്റെ അന്തസ്സിന് കോട്ടം വരുത്തുകയോ ചെയ്യുന്ന ഒരു പ്രവൃത്തിയും തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. തന്റെ ഉറച്ച നിലപാടുകൾ ചിലർക്ക് തന്നോട് വിദ്വേഷമുണ്ടാക്കാൻ കാരണമായിട്ടുണ്ടെന്നും, അത്തരക്കാരാണ് തനിക്കെതിരെ കുപ്രചരണങ്ങൾ നടത്തുന്നതെന്നും ബിജു മാത്യൂസ് കൂട്ടിച്ചേർത്തു.




