ബംഗളൂരു: ഇന്ത്യൻ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയുടെ തുടർച്ചയായ പരിക്കുകളിലും പുനരധിവാസ നടപടികളിലും പ്രതികരിച്ച് ബിസിസിഐ സെന്റർ ഓഫ് എക്സലൻസ് തലവൻ വി.വി.എസ്. ലക്ഷ്മൺ. ബെംഗളൂരുവിലെത്തിയ ബിസിസിഐ സെക്രട്ടറി ദേവജിത് സെയ്കിയയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ലക്ഷ്മൺ മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഇടത് തുടയിലെ പേശികൾക്കേറ്റ പരിക്കിനെ തുടർന്ന് അയർലൻഡ്, ഇംഗ്ലണ്ട്, സിംബാബ്‌വെ പരമ്പരകൾ നിതീഷിന് നഷ്ടമായിരുന്നു. ഓൾറൗണ്ടറെന്ന നിലയിൽ നിതീഷിന് വലിയ ജോലിഭാരമാണ് നേരിടേണ്ടിവരുന്നതെന്ന് ലക്ഷ്മൺ ചൂണ്ടിക്കാട്ടി.
നിലവിലെ തിരക്കേറിയ ക്രിക്കറ്റ് കലണ്ടറിൽ താരങ്ങൾക്ക് കൃത്യമായ ഓഫ്-സീസൺ ലഭിക്കുന്നില്ല. അതിനാൽ മത്സരങ്ങൾക്കിടയിലെ ചെറിയ ഇടവേളകൾ ഫിറ്റ്നസ് നിലനിർത്തുന്നതിനും ശരീരം വീണ്ടെടുക്കുന്നതിനും ഫലപ്രദമായി വിനിയോഗിക്കേണ്ടതുണ്ടെന്നും ലക്ഷ്മൺ പറഞ്ഞു. നിതീഷിന് പുറമെ ജസ്പ്രീത് ബുമ്ര, സായ് സുദർശൻ, ഹർഷിത് റാണ, വാഷിംഗ്ടൺ സുന്ദർ തുടങ്ങിയ പ്രമുഖ താരങ്ങളും നിലവിൽ പരിക്കിന്റെ പിടിയിലാണ്.
പരിക്കിനെ തുടർന്ന് കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുന്ന താരങ്ങൾ നേരിടുന്ന മാനസിക സമ്മർദ്ദത്തിനും സെന്റർ ഓഫ് എക്സലൻസ് പ്രാധാന്യം നൽകുന്നുണ്ട്. പൂർണ കായികക്ഷമത വീണ്ടെടുത്ത് തിരിച്ചെത്താൻ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് താരങ്ങളെ ബോധ്യപ്പെടുത്തുന്നതിനൊപ്പം ആവശ്യമായ മാനസിക പിന്തുണയും നൽകുന്നുണ്ടെന്ന് ലക്ഷ്മൺ വ്യക്തമാക്കി.
ഫിറ്റ്നസ് പരിശോധനയിലും മാറ്റം
താരങ്ങളുടെ കായികക്ഷമത വിലയിരുത്തുന്നതിനുള്ള പരിശോധനാ രീതികളിലും മാറ്റം വരുത്തിയതായി ലക്ഷ്മൺ പറഞ്ഞു. പരമ്പരകൾക്കിടെ കഠിനമായ യോ-യോ ടെസ്റ്റ് നടത്തുന്നത് താരങ്ങളുടെ ശരീരത്തെയും വീണ്ടെടുക്കൽ പ്രക്രിയയെയും പ്രതികൂലമായി ബാധിക്കാനിടയുണ്ട്. ഇതിന് പകരമായാണ് സ്ട്രെങ്ത് ആൻഡ് കണ്ടീഷനിങ് കോച്ച് ആഡ്രിയൻ ലെ റൂക്‌സ് അവതരിപ്പിച്ച ‘ബ്രോങ്കോ ടെസ്റ്റ്’ ദേശീയ ഫിറ്റ്നസ് പരിശോധനാ മാനദണ്ഡങ്ങളുടെ ഭാഗമാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
കണ്ടീഷനിങ് സെഷനായും ഉപയോഗിക്കാവുന്ന ബ്രോങ്കോ ടെസ്റ്റിലൂടെ താരങ്ങളുടെ അനറോബിക് ഫിറ്റ്നസ് നിലവാരം കൃത്യമായി വിലയിരുത്താനാകുമെന്നും ലക്ഷ്മൺ കൂട്ടിച്ചേർത്തു.




