തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിലെ വിദ്യാർത്ഥി കൺസഷൻ കാർഡ് പുതുക്കൽ ഫീസ് 10 രൂപയിൽ നിന്ന് 110 രൂപയായി വർധിപ്പിച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് കെഎസ്ആർടിസി വ്യക്തമാക്കി. വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് ഇത്തരം പ്രചാരണങ്ങളെന്ന് അധികൃതർ അറിയിച്ചു.
പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂൾ വിദ്യാർത്ഥികൾക്ക് കൺസഷൻ കാർഡ് അനുവദിക്കുന്നതിനും പുതുക്കുന്നതിനുമായി ഓരോ അധ്യയന വർഷത്തിന്റെ തുടക്കത്തിലും ആകെ 110 രൂപ ഈടാക്കിയിരുന്നതായി കെഎസ്ആർടിസി വ്യക്തമാക്കി. ഇതിൽ 100 രൂപ പ്രോസസ്സിംഗ് ഫീസും 10 രൂപ കാർഡിന്റെയും അനുബന്ധ സ്റ്റേഷനറി സാമഗ്രികളുടെയും ചെലവുമായിരുന്നു.
ആർഎഫ്ഐഡി (RFID) അടിസ്ഥാനത്തിലുള്ള സ്മാർട്ട് കാർഡ് സംവിധാനം നടപ്പിലാക്കിയതോടെ പേപ്പർ കാർഡുകൾക്ക് പകരം സ്മാർട്ട് കാർഡുകൾ സൗജന്യമായി നൽകുകയും നിലവിലുള്ള കാർഡുകൾ തന്നെ പുനരുപയോഗിക്കാവുന്ന സംവിധാനത്തിലേക്ക് മാറുകയും ചെയ്തിട്ടുണ്ട്.
ഇതോടെ പുതിയ കാർഡുകളോ സ്റ്റേഷനറി സാമഗ്രികളോ നൽകേണ്ട സാഹചര്യമില്ലാത്തതിനാൽ മുമ്പ് ഈടാക്കിയിരുന്ന 10 രൂപ സ്റ്റേഷനറി ചാർജ് പൂർണമായും ഒഴിവാക്കിയതായി കെഎസ്ആർടിസി അറിയിച്ചു. നിലവിൽ സംസ്ഥാന സിലബസിൽ പഠിക്കുന്ന ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളിൽ നിന്ന് കൺസഷൻ പുതുക്കലിനായി 100 രൂപ പ്രോസസ്സിംഗ് ഫീസ് മാത്രമാണ് ഈടാക്കുന്നത്.
അതിനാൽ കൺസഷൻ പുതുക്കൽ ഫീസ് 10 രൂപയിൽ നിന്ന് 110 രൂപയാക്കി വർധിപ്പിച്ചുവെന്ന പ്രചാരണം തെറ്റാണെന്നും, മറിച്ച് മുമ്പ് ഈടാക്കിയിരുന്ന ആകെ 110 രൂപയിൽ നിന്ന് 100 രൂപയായി കുറയ്ക്കുകയാണ് ചെയ്തതെന്നും കെഎസ്ആർടിസി വിശദീകരിച്ചു. ആർഎഫ്ഐഡി കാർഡുകൾ സൗജന്യമായി നൽകുന്നതും നിലവിലെ സംവിധാനത്തിന്റെ ഭാഗമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
വിദ്യാർത്ഥികൾക്ക് കുറഞ്ഞ ചെലവിൽ യാത്രാസൗകര്യം ഉറപ്പാക്കുന്നതിനും കൺസഷൻ പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിനുമായി കെഎസ്ആർടിസി പ്രതിജ്ഞാബദ്ധമാണെന്നും തെറ്റായ വാർത്തകളുടെ അടിസ്ഥാനത്തിൽ ആരും തെറ്റിദ്ധരിക്കരുതെന്നും അധികൃതർ അഭ്യർഥിച്ചു.






