മുംബൈ: യുദ്ധത്തിൽ മരണമുണ്ടായാൽ അഗ്നിവീർമാരുടെ അടുത്ത ബന്ധുക്കൾക്ക് പെൻഷന് അർഹതയില്ലെന്ന് കേന്ദ്രസർക്കാർ ബോംബെ ഹൈക്കോടതിയിൽ വ്യക്തമാക്കി. അഗ്നിവീർ സൈനികർക്ക് സാധാരണ സൈനികരെപ്പോലെ സമാന പദവി അവകാശപ്പെടാനാവില്ലെന്നും, ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട അഗ്നിവീറിന്റെ അമ്മ നൽകിയ ഹർജിക്കെതിരായ സത്യവാങ്മൂലത്തിൽ കേന്ദ്രം അറിയിച്ചു.
ദേശീയ സുരക്ഷാ ആവശ്യങ്ങൾ മുൻനിർത്തി രൂപകല്പന ചെയ്ത ഹ്രസ്വകാല നിയമന പദ്ധതിയാണ് അഗ്നിപഥ് പദ്ധതിയെന്നും, അതിനാൽ അഗ്നിവീർമാരും സ്ഥിരസൈനികരും തമ്മിലുള്ള വ്യത്യാസം ഭരണഘടനാപരമായി സാധുവാണെന്നും കേന്ദ്രം വാദിച്ചു.
കഴിഞ്ഞ വർഷം മേയിൽ ഓപ്പറേഷൻ സിന്ദൂറിനിടെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട അഗ്നിവീർ മുരളി നായിക്കിന്റെ അമ്മ ജ്യോതിഭായ് നായിക് സമർപ്പിച്ച ഹർജിക്കാണ് കേന്ദ്രം മറുപടി നൽകിയത്. സാധാരണ സൈനികർക്ക് ലഭിക്കുന്ന പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അഗ്നിവീർമാർക്കും നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
അഗ്നിപഥ് പദ്ധതി വഴി അഗ്നിവീർമാർ നാല് വർഷത്തെ നിശ്ചിത കാലയളവിലേക്ക് മാത്രമാണ് നിയമിക്കപ്പെടുന്നതെന്നും, പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ദീർഘകാല സേവനവുമായി ബന്ധപ്പെട്ടതാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
സായുധസേനയിലേക്കുള്ള നിയമനരീതിയിൽ മാറ്റം കൊണ്ടുവന്നത് ദേശീയ സുരക്ഷയെ അടിസ്ഥാനമാക്കിയുള്ള നയപരമായ തീരുമാനമാണെന്നും, ഇത്തരം വിഷയങ്ങളിൽ കോടതികളുടെ ജുഡീഷ്യൽ അവലോകനത്തിന് പരിമിതിയുണ്ടെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.
അതേസമയം, അഗ്നിപഥ് പദ്ധതി പ്രകാരം ലഭിക്കേണ്ട എല്ലാ സാമ്പത്തിക ആനുകൂല്യങ്ങളും ഹർജിക്കാരന് നൽകിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു. ഇൻഷുറൻസ് പരിരക്ഷയും നഷ്ടപരിഹാരവും ഉൾപ്പെടെ ഏകദേശം 2.3 കോടി രൂപ വിതരണം ചെയ്തതായും കേന്ദ്രം വ്യക്തമാക്കി.






